ഊബറും ഒലയും നിയന്ത്രണത്തിലാകും

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സി ഭീമന്മാരായ ഒലയെയും ഊബറിനെയും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നു. ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ അഗ്രഗേറ്റർ നയത്തിലാണ് നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്‌തത്. ഇത് കർക്കശമായി നടപ്പാക്കാനും തീരുമാനം. ഇനിമുതൽ ഇരുകമ്പനിയും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത് അഗ്രഗേറ്റർ ലൈസൻസ് എടുക്കേണ്ടി വരും. ഇത് ഓരോ വർഷവും പുതുക്കണം.
സ്വകാര്യ കമ്പനികൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം സർക്കാർ ഓൺലൈൻ ടാക്‌സി സംവിധാനമായ ‘സവാരി’ക്ക് ഗുണകരമാകും. ഓൺലൈൻ ഇടപാടുകളിൽ യാത്രക്കാർക്ക് സംരക്ഷണം ലഭിക്കുമെന്നതാണ് പുതിയ സംവിധാനത്തിലെ നേട്ടം. മോട്ടോർവാഹനവകുപ്പിന് പരാതിയും നൽകാം. വീഴ്ച കണ്ടെത്തിയാൽ സേവനദാതാവിന്റെ ലൈസൻസ് റദ്ദാക്കും.
അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും നിയന്ത്രണം വന്നേക്കും. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ടിക്കറ്റ് വിൽപ്പന പരിധിയിലാകും. ഉത്സവകാലങ്ങളിൽ ടിക്കറ്റ് കൊള്ള നടത്താനാകില്ല. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവ വഴി യാത്രടിക്കറ്റ് വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാകും. ഡ്രൈവർമാർക്ക് പരിശീലനം, ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഉറപ്പാക്കേണ്ടി വരും. അത് പാലിച്ചില്ലെങ്കിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയ്‌ക്ക് വിലക്ക് ഏർപ്പെടുത്തും.