Kerala
കാണുന്ന ലിങ്കുകളെല്ലാം ക്ലിക്ക് ചെയ്താല്‍ പണി കിട്ടും: അക്കൗണ്ട് പൂട്ടും, ഫോണിലുള്ളതെല്ലാം ചോരും

സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്‍ക്കളം സ്വദേശിയായ യുവതി ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു.
ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ നിന്നും വീണ്ടും തുറക്കാനാകാത്ത നിലയില്‍ ലോഗ് ഔട്ട് ആകുകയും ചെയ്തു. പിന്നീട് പണമാവശ്യപ്പെട്ട് സന്ദേശങ്ങളെത്തിത്തുടങ്ങി. ഇതോടെ സംഭവം ഗുരുതരമാണെന്നു മനസ്സിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കി.
സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നു വന്ന സന്ദേശമല്ലേ എന്നു കരുതിയാണ് യുവതി ലിങ്ക് തുറന്നത്. ഉടന്‍ ഫോണ്‍ കുറച്ചുനേരം പ്രവര്‍ത്തനരഹിതമായി. വീണ്ടും ഓണ്‍ ചെയ്തുനോക്കിയപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ട വിവരമറിയുന്നത്. സന്ദേശമയച്ച സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് അയാളുടെ അക്കൗണ്ടും കുറച്ചു ദിവസം മുന്‍പ് സമാനരീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി അറിഞ്ഞത്.
പിന്നീട് യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സുഹൃദ്പട്ടികയിലുള്ള പലര്‍ക്കും സമാനരീതിയിലുള്ള സന്ദേശങ്ങള്‍ ലഭിച്ചു. പണം ആവശ്യപ്പെട്ടും സന്ദേശമെത്തി. ഇതോടെ യുവതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യിച്ച് പൂട്ടി.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ യാഥാര്‍ഥ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പിനായി സന്ദേശങ്ങള്‍ എത്തിയത്.ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കിയാല്‍ പണം, ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തിയാല്‍ പണം, ഗീവ് എവേ സമ്മാനങ്ങള്‍ എന്നിങ്ങനെ പല രീതിയിലുള്ള സന്ദേശങ്ങളയച്ച് തുടരുകയാണ് തട്ടിപ്പ്.
നെറ്റ്‌വര്‍ക്ക് ഹാക്ക്
മള്‍ട്ടിലെവല്‍ ബിസിനസ് മാതൃകപോലെയാണ് പുതിയ ഹാക്കിങ് രീതി. എതെങ്കിലും വ്യാജ അക്കൗണ്ടില്‍നിന്ന് ഹാക്ക് ലിങ്ക് ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ എല്ലാവരിലേക്കും അയയ്ക്കും.
പണം ലഭിക്കുമെന്നതാകും ഉള്ളടക്കം. ലിങ്ക് തുറക്കുന്നതോടെ അക്കൗണ്ട് പൂര്‍ണമായും ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാകും. പിന്നീട് ഈ അക്കൗണ്ട് ഉപയോഗിച്ചാകും ഹാക്കിങ്. അക്കൗണ്ടിലെ ഫോളോവര്‍മാര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയയ്ക്കും.
പരിചയമുള്ളയാളുടേതായതിനാല്‍ പലരും ലിങ്ക് തുറന്നുനോക്കുകയും ചെയ്യും. ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ട് വഴി തട്ടിപ്പ് തുടരും.
”തട്ടിപ്പിനായി സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ത്തന്നെ ഉപയോഗിക്കുന്നതാണ് പുതിയ രീതി. വലിയതോതിലാണ് ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍. ഒരുകാരണവശാലും പരിചയമുള്ള അക്കൗണ്ടുകളില്‍ നിന്ന് വരുന്ന ലിങ്കുകള്‍പോലും വ്യക്തമായ അറിവ് ലഭിക്കാതെ തുറക്കരുത്. ഇത്തരം അക്കൗണ്ടിലൂടെ നമ്മുടെ ബാങ്ക് വിവരങ്ങള്‍കൂടി ചോര്‍ത്തുന്നുണ്ട്. അതിനാല്‍ ഒ.ടി.പി. ഉള്‍പ്പെടെയുള്ള വിവരങ്ങളും പങ്കുവയ്ക്കരുത്”പാട്ടത്തില്‍ ധന്യാമേനോന്‍ (സൈബര്‍ കുറ്റാന്വേഷക)
സുരക്ഷിതമാക്കാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍
* ഡിജിറ്റല്‍ സുരക്ഷയുടെ പ്രധാനഘടകം ശക്തമായ പാസ്വേഡാണ്.
* വ്യാജ അക്കൗണ്ടുകളില്‍നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്.
* സുഹൃത്തുക്കളുടെ അക്കൗണ്ടില്‍നിന്ന് ലിങ്കുകളോ പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളോ വന്നാല്‍ നേരിട്ടുവിളിച്ച് ഉറപ്പുവരുത്തുക.
* സോഷ്യല്‍മീഡിയ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കുക.
* മൂന്നാം കക്ഷി ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ്, അവയുടെ ആവശ്യം കൃത്യമായി പരിശോധിക്കുക. (ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ ലൈക്ക് കൂട്ടാനുള്ള ആപ്പുകള്‍, ഫോട്ടോ, വീഡിയോ,എഡിറ്റ് ചെയ്യാനുള്ള ആപ്പുകള്‍ തുടങ്ങിയവ)
* സൈബര്‍ കുറ്റകൃത്യങ്ങള്‍ പുറത്തു കൊണ്ടുവരുന്ന പോലീസ് വകുപ്പ്, മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ എന്നിവരുടെ പേജുകള്‍കൂടി ഫോളോ ചെയ്യുക.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
health
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.
പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.
പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്