Kerala
മികച്ചത് ഏത് ചാറ്റ് ജിപിടിയോ, ഗൂഗിള്‍ ബാര്‍ഡോ ? പരീക്ഷണവുമായി ഉപഭോക്താവ്

മനുഷ്യ സമാനമായ എഴുത്തില്‍ അതിവൈദഗ്ധ്യം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സംവിധാനമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഈ രംഗത്ത് വലിയ കോളിളക്കത്തിനിടയാക്കിയിരിക്കുകയാണ് ഇതിന്റെ വരവ്.
ഏറെ കാലം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് നിലകൊണ്ട ഗൂഗിളിനെ തിരിച്ചടിക്കാന്‍ മൈക്രോസോഫ്റ്റിന് കിട്ടിയ വജ്രായുധം കൂടിയാണ് എഐ ഭാഷാ മോഡലുകള്‍.
അടുത്തിടെയാണ് ചാറ്റ് ജിപിടിയെ നേരിടാനായി ഗൂഗിള്‍ സ്വന്തം എഐ സംവിധാനമായ ബാര്‍ഡ് യുഎസിലും യുകെയിലുമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയത്. ബാര്‍ഡും ചാറ്റ് ജിപിടിയും തമ്മില്‍ താരതമ്യം ചെയ്ത് മീഡിയം.കോമില്‍ താമസ് സ്മിത്ത് എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ബിച്ചോന്‍ ഫ്രൈസെ എന്ന നായ വര്‍ഗം അലര്‍ജിക്ക് കാരണമാകുന്നുണ്ടോ? എന്നത് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റ് എഴുതൂ എന്ന് ബാര്‍ഡിനോടും, ചാറ്റ് ജിപിടിയോടും ഒരുപോലെ ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ഇരു സേവനങ്ങളേയും പരീക്ഷിച്ചത്.
ചോദ്യത്തിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാര്‍ഡ് മറുപടി പറഞ്ഞപ്പോള്‍ അല്‍പ്പം സമയമെടുത്താണ് ചാറ്റ് ജിപിടി മറുപടികള്‍ നല്‍കിയത്. ബിച്ചോന്‍ ഫ്രൈസെ നായ വര്‍ഗത്തെ കുറിച്ച് 500 വാക്കില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ബാര്‍ഡ് 10 സെക്കന്റില്‍ താഴെ നേരം കൊണ്ട് 329 വാക്കില്‍ ഉത്തരമെഴുതി. ചാറ്റ് ജിപിടി പ്ലസ് ആകട്ടെ 3 മിനിറ്റ് രണ്ട് സെക്കന്റെടുത്ത് 428 വാക്കുകളില്‍ വിഷയം എഴുതി.
ഗൂഗിള്‍ ബാര്‍ഡ് ചാറ്റ് ജിപിടിയേക്കാള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്താനായി. എന്നാല്‍ ഈ വേഗം എത്രനാള്‍ നില്‍ക്കുമെന്ന് പറയാനാകില്ല എന്ന് തോമസ് ചൂണ്ടിക്കാണിക്കുന്നു. കാരണം ഇപ്പോള്‍ പരിമിതമായ ആളുകള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഗൂഗിള്‍ ബാര്‍ഡ് എത്തിച്ചിരിക്കുന്നത്.
എന്നാല്‍ ചാറ്റ് ജിപിടി ആഗോള തലത്തില്‍ 10 കോടിയാളുകള്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും ഇതിന്റെ സെര്‍വര്‍ ലോഡ് വേഗത്തെ ബാധിക്കും.എന്നാല്‍ വേഗത്തില്‍ മാത്രമാണ് ബാര്‍ഡ് ചാറ്റ് ജിപിടിയെ മറികടന്നത്. എഴുത്തില്‍ പ്രകടനം മികച്ചത് ചാറ്റ് ജിപിടി തന്നെ.
മുകളില്‍ സൂചിപ്പിച്ച വിഷയത്തില്‍ ഒരു ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍, കേവലം പൊതുവായ ചില വിവരങ്ങള്‍ കോര്‍ത്തിണക്കി നല്‍കുക മാത്രമാണ് ബാര്‍ഡ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ വായനക്കാരുള്ള പേജുകളില്‍ നിന്നുള്ള വിവരങ്ങളെ സംഗ്രഹിച്ചാണിതെന്ന് തോമസ് വിലയിരുത്തുന്നു.
എന്നാല്‍ ചാറ്റ് ജിപിടി എഴുതിയ ബ്ലോഗ്‌പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്ലോഗ് പോസ്റ്റിന്റെ ഘടനയില്‍ തന്നെ ആയിരുന്നു. തലക്കെട്ട്, ആമുഖം എന്നിവയില്‍ തുടങ്ങി വിവിധ തലക്കെട്ടുകളില്‍ കാര്യങ്ങള്‍ വിശദമാക്കുകയും ഒടുവില്‍ ഉപസംഹാരവുമെല്ലാം ഉള്‍പ്പെടുന്ന കൂടുതല്‍ മനുഷ്യസമാനമായ ശൈലിയിലുള്ള എഴുത്തായിരുന്നു ചാറ്റ് ജിപിടിയുടേത്.
പ്രത്യക്ഷത്തില്‍ ഇരു സേവനങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്. ഇതിന് പുറമെ ചാറ്റ് ജിപിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാര്‍ഡിന് പരിമിതികള്‍ പലതുമുണ്ട്. കോഡിങ് പോലുള്ള പല ജോലികളും ചെയ്യാന്‍ ബാര്‍ഡിന് സാധിക്കില്ല. നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ശരിയായാലും തെറ്റായാലും എന്തെങ്കിലുമൊക്കെ മറുപടി പറയാന്‍ ചാറ്റ് ജിപിടി ശ്രമിക്കുമെങ്കിലും ബാര്‍ഡ് പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനാകില്ല എന്നാണ് മറുപടി നല്‍കിയത്.
ഇങ്ങെ സമാനമായ പലവിധ ജോലികള്‍ ഇരു പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കിയാണ് തോമസ് സ്മിത്ത് ബാര്‍ഡിനെ പരീക്ഷിച്ചത്. പല നിര്‍ദേശങ്ങളും ഉത്തരം നല്‍കാന്‍ സാധിക്കില്ല എന്നോ ചെയ്യാന്‍ സാധിക്കില്ല എന്നോ ആണ് ബാര്‍ഡ് മറുപടി നല്‍കുന്നത്.
ഇപ്പോഴത്തെ സ്ഥിതിയില്‍ കണ്ടന്റ് ക്രിയേഷന്‍ പോലുള്ള പ്രോഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്ക് പ്രാപ്തമല്ല ബാര്‍ഡ് എന്ന് തോമസ് വിലയിരുത്തുന്നു. എന്നാല്‍ ചാറ്റ് ജിപിടി അനുയോജ്യമനാണ്. എങ്കിലും കൂടുതല്‍ പരിശീലനം ലഭിക്കുന്നതോടെ ബാര്‍ഡിന് മികച്ച രീതിയില്‍ മറുപടികള്‍ നല്‍കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Kerala
ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.
അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ.
തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.
Kerala
കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍; പ്രതീക്ഷിക്കുന്നത് 30 ലക്ഷത്തോളം തീര്‍ഥാടകരെ

കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍ ജൂലായ് നാലുവരെ നടക്കും. 30 ലക്ഷത്തോളം തീര്‍ഥാടകരെ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി എന്‍. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് ‘കൈലാസം’, ‘ഗംഗ’, ‘മഹാദേവ’ എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും.
ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്പായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ട്രസ്റ്റി സി. ചന്ദ്രശേഖരന്‍, എക്സി. ഓഫീസര്‍ കെ. ഗോകുല്‍, ദേവസ്വം മാനേജര്‍ കെ. നാരായണന്‍ എന്നിവരും പങ്കെടുത്തു.
വിശേഷ ദിവസങ്ങള്‍: രണ്ടിന് നീരെഴുന്നള്ളത്ത്, എട്ടിന് നെയ്യാട്ടം, ഒന്‍പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര്‍ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്