ദുബായില്‍നിന്നെത്തി വീട്ടില്‍പോകാതെ ലോഡ്ജുകളില്‍ തങ്ങി; ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍

Share our post

കോഴിക്കോട്: ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് മാരകസിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ എന്നിവ കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണി നടക്കാവ് പോലീസിന്റെ പിടിയില്‍. വെള്ളയില്‍ നാലുകുടിപറമ്പ് റിസ്വാന്‍ (26) ആണ് പിടിയിലായത്.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍വെച്ച് നവംബര്‍ 28-ന് 58 ഗ്രാം എം.ഡി.എം.എ. പിടിച്ചതിന് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ബെംഗളൂരുവില്‍വെച്ച് ഘാന സ്വദേശിയായ വിക്ടര്‍ ഡി. സാബയെയും പാലക്കാട്ടുവെച്ച് കോഴിക്കോട് സ്വദേശികളായ അദിനാനെയും റെയില്‍വേ ജീവനക്കാരനായ മുഹമ്മദ് റാഷിദിനെയും നടക്കാവ് പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ സംഘത്തിലെ സൂത്രധാരനായ റിസ്വാന്‍ ഇവരെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ ഉടനെ മംഗലപുരം വഴി ദുബായിലേക്ക് കടന്നുകളയുകയായിരുന്നു.

പ്രതി ദുബായിലേക്ക് കടന്നുകളഞ്ഞെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം പ്രതിയെ തന്ത്രപൂര്‍വം കേരളത്തിലേക്ക് തിരികെയെത്തിച്ചു. കോഴിക്കോട്ടേക്ക് കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയശേഷം പ്രതി വീട്ടില്‍പ്പോവാതെ പല ലോഡ്ജുകളിലായി വേഷംമാറി ഒളിവില്‍ താമസിക്കുകയായിരുന്നു. ഒട്ടേറെ സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് നഗരത്തിലെ സ്വകാര്യ ഹോസ്പിറ്റലിന് സമീപംവെച്ച് കഴിഞ്ഞദിവസം പോലീസ് തന്ത്രപരമായി പിടികൂടിയത്.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. കൈലാസ് നാഥ്, കിരണ്‍ ശശിധര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, വി.കെ. ജിത്തു, എം.കെ. സജീവന്‍, എം. ഗിരീഷ്, ബബിത്ത് കുറുമണ്ണില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!