Connect with us

Breaking News

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്കുമായി ഇന്ത്യന്‍ ബാങ്ക്

Published

on

Share our post

ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നിയമന മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ (ഡി.സി.ഡബ്ല്യു.) ഇന്ത്യന്‍ ബാങ്കിന് നോട്ടീസ് അയച്ചു.

‘ദി കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി, 2020’ പ്രകാരം ഗര്‍ഭിണികള്‍ക്ക് അവകാശമുള്ള ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇന്ത്യന്‍ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് കമ്മിഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമേ, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ലൈംഗികതയുടെ അടിസ്ഥാനത്തിലും നടപടി വിവേചനമാണെന്നും നോട്ടീസിലുണ്ട്.

ഇന്ത്യന്‍ ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പ്രകാരം 12 ആഴ്ചയോ അതില്‍ക്കൂടുതലോ ഉള്ള ഗര്‍ഭാവസ്ഥയാണെന്ന് കണ്ടെത്തിയാല്‍ പ്രസവം കഴിഞ്ഞ് ആറുമാസം കഴിയുന്നതുവരെ നിയമനത്തിന് താത്കാലികമായി അയോഗ്യയായി പ്രഖ്യാപിക്കും. ഇവര്‍ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. രജിസ്റ്റര്‍ചെയ്ത ഡോക്ടര്‍ നല്‍കുന്ന ഫിറ്റ്‌നസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനു വിധേയമായി മാത്രമേ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിപ്പിക്കൂ.

പുതുതായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കാനും നയം എങ്ങനെ രൂപവത്കരിച്ചു എന്നതിനെക്കുറിച്ചുള്ള പൂര്‍ണമായ വിശദാംശങ്ങള്‍ നല്‍കാനും അതിന്റെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടുവെന്ന് കമ്മിഷന്‍ പറഞ്ഞു. ജൂണ്‍ 23നകം വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും കത്തെഴുതിയതായി ഡല്‍ഹി വനിതാ കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കാനും വിഷയത്തില്‍ ഇടപെടാനും ആര്‍.ബി.ഐ. ഗവര്‍ണറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ജനുവരിയില്‍, എസ്.ബി.ഐ.യും സമാനമായ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. വിവിധ കോണുകളില്‍നിന്നുള്ള വിമര്‍ശനത്തെത്തുടര്‍ന്ന്, ഗര്‍ഭിണികളുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എസ്.ബി.ഐ. താത്കാലികമായി നിര്‍ത്തിവെച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!