റോഡപകടങ്ങളിലെ രക്ഷകർക്ക് കേരളത്തിലും പാരിതോഷികം

Share our post

തിരുവനന്തപുരം : വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതി കേരളവും നടപ്പാക്കും. കേന്ദ്ര റോഡ്– ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചതാണ് പദ്ധതി.

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ അംഗങ്ങളുമായി പദ്ധതിയുടെ സംസ്ഥാനതല മേൽനോട്ട സമിതി രൂപീകരിച്ചു. പാരിതോഷികം നൽകേണ്ടവരെ വിലയിരുത്താൻ കലക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാതല സമിതികൾ വരും. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർടിഒ) കൺവീനറായ സമിതിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ, സൂപ്രണ്ട് ഓഫ് പൊലീസ് (ട്രാഫിക്കും റോഡ് സുരക്ഷയും) എന്നിവർ അംഗങ്ങളാണ്. പ്രതിമാസ യോഗം ചേർന്ന് പാരിതോഷികം നൽകേണ്ടവരുടെ പട്ടിക സമിതി സമർപ്പിക്കും.

റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവരെ വിലയേറിയ രക്ഷാസമയത്തിനകം ആശുപത്രിയിൽ എത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക, നിയമനൂലാമാലകളിൽ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവർക്ക് അംഗീകാരവും പാരിതോഷികവും നൽകുക എന്ന തരത്തിലാണ് ഗുഡ് സമരിറ്റൻ (നല്ല ശമരിയാക്കാരൻ) പദ്ധതി. രക്ഷകരെ കേസുകളിൽ നിന്ന് ഒഴിവാക്കാൻ 134എ വകുപ്പ് ഉൾപ്പെടുത്തി മോട്ടർ വാഹന നിയമം 2019ൽ ഭേദഗതി ചെയ്തിരുന്നു.

രക്ഷിക്കുന്ന വ്യക്തി ആദ്യം പൊലീസിനെ അപകടവിവരം അറിയിച്ചാൽ, പൊലീസ് ഇദ്ദേഹത്തിന് ഔദ്യോഗിക രസീത് നൽകും. ഒന്നിലധികം പേർ അപകടത്തിൽപെടുകയും ഒന്നിലധികം പേർ ചേർന്ന് രക്ഷപ്പെടുത്തുകയും ചെയ്താൽ രക്ഷപ്പെട്ട ഓരോരുത്തർക്കും 5000 രൂപ എന്നു കണക്കാക്കി രക്ഷിച്ച ഓരോ ആൾക്കും പരമാവധി 5000 രൂപ നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!