മാലിന്യം കുമിഞ്ഞുകൂടി ഇരിട്ടി നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രം

Share our post

ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി നഗരസഭയുടെ അത്തിത്തട്ടിലെ സംസ്കരണകേന്ദ്രത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയാണ്.

നഗരസഭയുടെ വിവിധ മേഖലകളിൽ നിന്നും എത്തിച്ച ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിക്കാത്തതാണ് ഇവിടെ മാലിന്യങ്ങൾ കുമിഞ്ഞു കൂടാൻ ഇടയാക്കിയത്. ഇവിടെ തൊഴിലെടുക്കുന്ന ഏഴ് തൊഴിലാളികൾക്ക് മൂന്നു മാസമായി വേതനം ലഭിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു.

വേതനം കിട്ടാതായതോടെ തൊഴിലാളികൾ കൃത്യമായി ജോലിക്ക് എത്താത്തതാണ് മാലിന്യ സംസ്കരണംനിലക്കാണ് ഇടയാക്കിയത്. മാലിന്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന അജൈവ മാലിന്യങ്ങൾ ഗ്രീൻ വേവ്സ് കമ്പനിക്ക് കൊടുത്ത വകയിൽ നിന്നും , നഗരത്തിൽ നിന്ന് യൂസർഫി ഇനത്തിൽ ലഭിക്കുന്ന തുകയും ചേർത്താണ് ഇവർക്ക് വേതനം നല്കിവന്നിരുന്നത്.

പ്രതിദിനം 350 രൂപയാണ് ഇവരുടെ വേതനം. ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നതിനിടെയാണ് മൂന്നുമാസമായി ഈ വേതനം പോലും ലഭിക്കാതെ നഗരം തള്ളുന്ന മാലിന്യങ്ങൾ ഇവർ വേർതിരിക്കുന്നത്. നഗരത്തിൽ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം നഗരസഭയിൽ ഉള്ള ശുചീകരണ തൊഴിലാളികൾക്ക് നൽകുമ്പോൾ യൂസർ ഫീ യഥാസമയം നൽകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്നാണ് അധികൃതർ ഇവരുടെ വേതനം മുടങ്ങാൻ കാരണമായി പറയുന്നത്.

ഇത്തരം സാങ്കേതികത്വം ചൂണ്ടിക്കാട്ടി അധികൃതർ കൈകഴുകുമ്പോഴും ദയനീയ സാഹചര്യത്തിലാണ് ഇവിടുത്തെ ശുചീകരണ തൊഴിലാളികളുടെ സ്ഥിതി. മാലിന്യം കുമിഞ്ഞു കൂടുന്നത് സമീപവാസികൾക്കും ദുരിതം തീർക്കുന്നുണ്ട്.
കൂടുതൽ തൊഴിലാളികളെ നിയമിച്ച് ഒരാഴ്ചക്കുള്ളിൽ അത്തിത്തട്ടിലെ പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പറഞ്ഞു.

അടുത്ത ദിവസം മുതൽ നഗരത്തിലെ ശുചീകരണ തൊഴിലാളികളെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി ജൈവ – അജൈവമാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവർത്തി കൂടുതൽ വേഗത്തിലാക്കും. ശമ്പളം മുടങ്ങിയ പ്രശ്നം ഗൗരവത്തോടെയാണ് കാണുന്നത്. എന്നും ഇത് പരിഹരിക്കുവാൻ നടപടികൾ ആരംഭിച്ചതായും അവർ പറഞ്ഞു. നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണം കൂടുതൽ ആധുനികവൽക്കരിക്കും.

നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമായി ആറുപേരെ കൂടി അടിയന്തരമായി നിയമിക്കും. നിലവിലുള്ള ജൈവവള നിർമ്മാണ യൂണിറ്റിന് ഡി വാട്ടേട് കമ്പോസ്റ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തി രണ്ടും മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതോടെ മാലിന്യ സംസ്കരണ സമയത്തുള്ള ദുർഗന്ധം പൂർണമായും ഇല്ലാതാവുകയും മികച്ച ജൈവവളവും ലഭിക്കും. തുങ്കൂർ മൊഴി മോഡൽ സംസ്കരണ കേന്ദ്രവും ഒരാഴ്ചക്കുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!