കേരളത്തിലെ മുഴുവൻ മനുഷ്യർക്കും ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ഉണ്ടാക്കി നൽകുക ലക്ഷ്യം: മന്ത്രി കെ.രാജൻ

പേരാവൂർ: ഭൂമിയില്ലാത്ത എല്ലാവർക്കും ഭൂമി നൽകുക എന്നത് മാത്രമല്ല, കേരളത്തിലെ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ, സഞ്ചാരം മാത്രം ജീവിത മാർഗമാക്കി മാറ്റിയവർ എന്നിവരടക്കം മുഴുവൻ മനുഷ്യർക്കും ഭൂമിയുടെ ആധികാരിക രേഖയായ ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ഉണ്ടാക്കി നൽകുക എന്ന ചരിത്ര ദൗത്യമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ മന്ത്രി അഡ്വ. കെ .രാജൻ പറഞ്ഞു.പേരാവൂരിൽ ലക്ഷംവീട് പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 24 പേർക്ക് ലക്ഷം വീട് പട്ടയം വിതരണം ചെയ്തു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൊടുക്കാനുള്ള കോളനി പട്ടയങ്ങളുടെ എണ്ണം പ്രാഥമികമായി പരിശോധിച്ചപ്പോൾ പതിനെണ്ണായിരത്തിലേറെ കുടുംബങ്ങൾക്ക് ഭൂമിക്ക് രേഖയില്ലെന്ന് വ്യക്തമായി.ചൂണ്ടിക്കാണിക്കാൻ ഒരു മണ്ണില്ലാത്ത നൂറു കണക്കിന് ആളുകൾ ഇപ്പോൾ കേരളത്തിലുണ്ട് എന്നതാണ് വസ്തുത. ഏറ്റവും സാധാരണക്കാരനായ, ഭൂരഹിതനായ മനുഷ്യന് ഭൂമി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകണമെന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .സുധാകരൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി .ടി .അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം റെജീന സിറാജ്, സബ് കലക്ടർ സന്ദീപ് കുമാർ, എ.ഡി.എം കെ. കെ. ദിവാകരൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.