വെറും അണക്കെട്ടല്ല, ടൂറിസം കേന്ദ്രമായി പാറപ്രം റെഗുലേറ്റർ കം ബ്രിഡ്ജ്

പെരളശേരി: ധർമടം മണ്ഡലത്തിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പാറപ്രറത്ത് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് ഒരുങ്ങി. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. പരിസരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്ന നിലവിലെ പാറപ്രം അണക്കെട്ട് കാലപ്പഴക്കത്താൽ ദ്രവിച്ച് ഉപയോഗശൂന്യമായിരുന്നു.
ഇത് പൊളിച്ചുമാറ്റിയാണ് കൃഷി ആവശ്യത്തിനും ജലസേചനത്തിനുമായി പുതിയ അണക്കെട്ട് സ്ഥാപിച്ചത്. അണക്കെട്ട് നിർമാണത്തോടൊപ്പം തന്നെ ഇതിലെ ടൂറിസം സാധ്യതകൾകൂടി പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
പിണറായി–– പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റഗുലേറ്റർ നിർമിച്ചത്. നടപ്പാതയും ഇരുവശത്തും വിശാലമായ പാർക്കിങ് സൗകര്യവും ഇന്റർലോക്ക് പാകി ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ, വൈദ്യുതവിളക്കുകൾ എന്നിവയും ഒരുക്കി. പണി പൂർത്തിയായി ഉദ്‌ഘാടനത്തിനൊരുങ്ങിയതോടെ നിരവധിപേരാണ് ഇവിടെ സന്ദർശിക്കാനെത്തുന്നത്.
പെരളശേരി–– പിണറായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറപ്രം പാലം, പിണറായി–– ധർമടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മേലൂർ പാലം എന്നിവിടങ്ങളിൽ വിളക്ക് കാലുകൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ സായാഹ്നങ്ങൾ ചെലവഴിക്കാൻ നിരവധി പേരാണ് എത്തുന്നത്.
അണക്കെട്ടിന് സമീപത്തെ മൂന്നേക്കറോളം വരുന്ന ദ്വീപ് പ്രദേശം ടൂറിസം സാധ്യതകൾക്ക് കരുത്തേകും. മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി പുഴയിൽ നിർമിക്കുന്ന നാല് ബോട്ട് ടെർമിനലുകളിൽ ഒന്ന് പറപ്രത്താണ്.