Kannur
മെലിയൊഡോസിസ്: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

പയ്യന്നൂർ: കോറോം വില്ലേജിൽ മെലിയൊഡോസിസ് രോഗം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കാകുലരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗാണു സാന്നിധ്യമുള്ള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപകർച്ച ഇല്ല. ഈ സാഹചര്യത്തിൽ പ്രദേശത്തുള്ള ജനങ്ങൾ ഭീതിപ്പെടേണ്ടതില്ല.
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകർ, വാർഡ് കൗൺസിലർമാർ എന്നിവരുൾപ്പെടെ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ, ക്ലോറിനേഷൻ എന്നിവ നടത്തി. രണ്ടു തവണയായി ഗൃഹസന്ദർശനം നടത്തി സമാന ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള സർവ്വേ നടത്തി. സംശയിക്കപ്പെട്ട മൂന്നുപേരെ നഗരസഭയുടെ സഹകരണത്തോടെ പരിശോധനക്കായി അയച്ചു.
ഇതോടൊപ്പം കുളത്തിലെ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിച്ചുകൊണ്ട് പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെയാണ് ഇതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെല്ലാം നടന്നിരിക്കുന്നത്. സമാനമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പരിശോധിക്കുന്നതിനുള്ള സൗകര്യം പയ്യന്നൂർ താലൂക്കാശുപത്രി, പഴയങ്ങാടി താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം തുടർന്നുവരുന്നതായി നഗരസഭാ ചെയർപേഴ്‌സൺ കെ. വി ലളിത നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. പി ജീജ, പഴയങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എൻ സിനി, സോയിൽ കൺസർവേഷൻ ജില്ലാ ഓഫീസർ എം. രാജീവ്, കൃഷി വകുപ്പ് ജോയിൻറ് ഡയറക്ടർ ഡി. എൻ സുമ, പരിയാരം മെഡിക്കൽ കോളജ് കമ്യൂണിറ്റി വിഭാഗത്തിലെ ഡോ. അനുപമ, മൈക്രോബയോളജി വിഭാഗം ഡോ. മാനസി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ വി. വി സജിത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി. വിശ്വനാഥൻ, പഴയങ്ങാടി താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ വി.എം അബ്ദുൾസലാം, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Kannur
പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ


കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര് സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്സണ് സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന് ഡോ. ചാള്സണ് ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്ഡൻ വില്യംസ് ചാള്സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.
കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്ലാൻഡ് ഇന്റര്‍നാഷനല്‍ സ്പോട്സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്സണ് സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന് ചാള്സണ് ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
Kannur
മാടായി കോളജിന് നാക് എ ഗ്രേഡ്; പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കും അംഗീകാരം


പഴയങ്ങാടി: ദേശീയ കോളജ് ഗുണ പരിശോധന കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് എ ഗ്രേഡ്.നാക് അക്രഡിറ്റേഷന്റെ രണ്ടാം തലത്തിലാണ് കോളജ് ഈ നേട്ടം കൈവരിക്കുന്നത്. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങളിലുണ്ടായ മുന്നേറ്റം, അത്യാധുനിക സെമിനാർ ഹാൾ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ, കായിക ഇനങ്ങളിലെ ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച അംഗീകാരങ്ങൾ, ക്യാംപസ് സൗഹൃദ ഇടങ്ങൾ എന്നിവ മൂല്യനിർണയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 6 ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് കോളജിലുള്ളത്.ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന കോളജിന്റെ പാരിസ്ഥിതിക സൗഹാർദപരമായ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യപാഠ്യേതര മികവുകൾ എന്നിവയ്ക്ക് സംഘത്തിന്റെ പ്രത്യേക പരാമർശം ഉണ്ടായതായി കോളജ് ഭരണസമിതി പ്രസിഡന്റ് എം.കെ.രാഘവൻ എംപി, പ്രിൻസിപ്പൽ എം.വി.ജോണി, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. കെ.രാജശ്രീ.എന്നിവർ അറിയിച്ചു.
Kannur
ലേഡി ഡ്രോൺ പൈലറ്റ് @ 61


ചക്കരക്കൽ:പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾക്കുമേൽ വളപ്രയോഗത്തിനും ജൈവ കീടനാശിനി പ്രയോഗത്തിനും ഡ്രോൺ ഉപയോഗിക്കുന്നത് ഒരു സാധാരണ കാഴ്‌ചയാണിന്ന്. എന്നാൽ ഡ്രോൺ പറത്തുന്നത് അറുപത്തിയൊന്നുകാരിയാകുമ്പോൾ അത് അസാധാരണമാകും. തലമുണ്ട ജനശക്തി റോഡിലെ വത്സാലയത്തിൽ എം.സി ഗീതയാണ് ഡ്രോൺ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ വനിത. മുണ്ടേരി സി.ഡി.എസിന് കീഴിൽ കുടുംബശ്രീ മുഖേനയാണ് മികച്ച നെൽ കർഷകയായ ഗീത ഡ്രോൺ പൈലറ്റ് ലൈസൻസിനായി അപേക്ഷിച്ചത്. പ്രാഥമിക പരിശോധനകൾക്കുശേഷം എഫ്എ.സി.ടി പരിശീലനത്തിന് യോഗ്യത നേടി. തുടർന്ന് ചെന്നൈ ഗരുഡ എയർ സ്പേസിൽ രണ്ടാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടി. ആഴ്ചകൾക്കുള്ളിൽത്തന്നെ കുടുംബശ്രീ മുഖേന 10 ലക്ഷം രൂപ വിലവരുന്ന ഡ്രോണും ലഭിച്ചു. കൃഷിഭവൻ മുഖേനയാണ് ഓർഡറുകൾ ലഭിക്കുന്നത്. ഒരേക്കർ നെൽപ്പാടത്ത് ജൈവ കീടനാശിനി തളിക്കാൻ 10 മിനിറ്റ് മതി. 800 രൂപയാണ് ഫീസ്. മലയോര മേഖലയിൽനിന്നും ഓർഡറുകൾ ലഭിക്കുന്നു. പ്രോത്സാഹനവുമായി ഭർത്താവ് വത്സലനും മകൻ വിജിത്തും ഒപ്പമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്