Social
മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവരിൽ വജൈനൽ അണുബാധയ്ക്കുള്ള സാധ്യത കുറവ്-പഠനം

ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്ന വാക്കാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ പലരെയും മെൻസ്ട്രുവൽ കപ്പിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെൻസ്ട്രുവൽ കപ്പിലേക്ക് മാറുന്നതിലൂടെ മറ്റുചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
മെൻസ്ട്രുവൽ കപ്പ് ഉപയോഗവും വജൈനൽ ഇൻഫെക്ഷനും സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകർ ഇത്തരമൊരു വിലയിരുത്തലിൽ എത്തിയത്. ഇല്ലിനോയ് ചിക്കാഗോ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. PLOS മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെനിയയിൽ നിന്നുള്ള പെൺകുട്ടികളിൽ നിന്നുശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലിൽ എത്തിച്ചേർന്നത്. മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച പെൺകുട്ടികളിൽ വജൈനൽ അണുബാധയ്ക്കുള്ള സാധ്യത തീരെ കുറവായിരുന്നെന്നും അവരിൽ വജൈനയിൽ ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.
നാഷണൽ ഹെൽത്ത് മിഷന്റെ ചെലവിൽ നടത്തിയ പഠനത്തിൽ കെനിയയിൽ നിന്നുള്ള 436 സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പങ്കെടുത്തത്. അവരിൽ പകുതിയിലേറെയും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ആയിരുന്നു. പഠനകാലയളവിൽ ആറുമാസത്തിന്റെ ഇടവേളകളിൽ ഇവരിലെ വജൈനൽ അണുബാധ സംബന്ധിച്ച ടെസ്റ്റുകൾക്ക് വിധേയരാക്കി.
തുടർന്നാണ് മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ചവരിൽ ബാക്റ്റീരിയൽ വജൈനോസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യത 26 ശതമാനം കുറവായിരുന്നു എന്നും കപ്പ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാധ്യത 37 ശതമാനം കൂടുതലായിരുന്നു എന്നും കണ്ടെത്തിയത്. പെൺകുട്ടികളുടെ ആർത്തവ ശുചിത്വ കാര്യത്തിൽ മെൻസ്ട്രുവൽ കപ്പുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത സുപ്രിയ മേത്ത പറഞ്ഞു.
സാനിറ്ററി പാഡുകളും തുണികളും ഏറെ നേരം മാറ്റാതിരിക്കുന്നതും വൃത്തിയായി സൂക്ഷിക്കാത്തതുമൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് എന്നും സുപ്രിയ പറയുന്നു. ടാംപൂണുകളും അതേ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എന്നാൽ കപ്പുകൾ ഉപയോഗിക്കുകവഴി ആർത്തവകാലം ശുചിത്വമുള്ളതായി തീരുമെന്നും സുപ്രിയ വ്യക്തമാക്കുന്നു.
എന്താണ് മെൻസ്ട്ര്വൽ കപ്പ്?
ആർത്തവ സമയത്തുള്ള രക്തം ശേഖരിച്ചുവെക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണമാണ് മെൻസ്ട്ര്വൽ കപ്പ്. സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്ര്വൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്. നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
മാസമുറ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് തൊട്ടു താഴെയായാണ് ഇതു വെക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്ക്കും. ഈ രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.
വജൈനൽ ഇൻഫെക്ഷൻ
സ്ത്രീകളിൽ രണ്ട് തരത്തിലാണ് അണുബാധ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകർന്നും അല്ലാതെയും അണുബാധ ഉണ്ടാവാം. സ്ത്രീകളുടെ യോനിയിലും സെർവിക്കൽ ഭാഗങ്ങളിലും ഗർഭാശയത്തിലും ഫലോപ്പിയൻ ട്യൂബിലും അണ്ഡാശയത്തിലും അണുബാധ ഉണ്ടാവാറുണ്ട്. സ്ത്രീകളിൽ കാണുന്ന അണുബാധകളിൽ 35 ശതമാനത്തിൽ അധികവും ലൈംഗികമായി പകരുന്നതാണ്. എച്ച്ഐവി, എച്ച് പി വി, ഹെർപ്പിസ്, ഗൊണൊറിയ , ട്രൈക്കോമോണിയാസിസ് തുടങ്ങിയവയാണ് ലൈംഗികമായി പടരുന്നവ.
യോനീഭാഗത്തെ ചുവപ്പ്, ചെറിയ കുമിളകൾ, വ്രണങ്ങൾ, ദുർഗന്ധം എന്നിവയാണ് ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ. പെൽവിക് ഇൻഫ്ലമേറ്ററി ഡീസീസ് ഉള്ളവർക്ക് അടിവയറ്റിൽ വേദന, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. രോഗലക്ഷണങ്ങളിലില്ലാതെയും ശരീരത്തെ ബാധിക്കാൻ ചില ലൈംഗിക രോഗങ്ങൾക്ക് സാധിക്കും എന്നതാണ് ഓർക്കേണ്ട മറ്റൊരു കാര്യം.
വജൈനൈറ്റിസ് (Vaginitis), ബാക്ടീരിയൽ വജിനോസിസ് (Bacterial Vaginosis), കാൻഡീഡിയാസിസ് (Candidiasis) എന്നിവയാണ് സ്ത്രീകളിൽ പൊതുവായി കാണുന്ന മറ്റ് അണുബാധകൾ. യോനീഭാഗത്തെ പുകച്ചിൽ, ചൊറിച്ചിൽ, വേദന, യോനീസ്രവത്തിൽ നിറമാറ്റം, ദുർഗന്ധം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അണുബാധകൾ പലവിധത്തിൽ ഉള്ളതിനാൽ സ്രവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിത്സ നിർണയിക്കുക.
പൊതുവിലുള്ള ആരോഗ്യവും വ്യക്തി ശുചിത്വവും മെച്ചപ്പെടുത്തുക. സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ടോയ്ലെറ്റിൽ പോവുമ്പോൾ സ്വകാര്യ ഭാഗം വൃത്തിയാക്കുക. ആ ഭാഗം നനവില്ലാതെ സൂക്ഷിക, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ പെർഫ്യൂമ്ഡ് സോപ്പ് ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ കഴുകുമ്പോൾ ഫാബ്രിക് സോഫ്റ്റനേഴ്സ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് ഫംഗൽ ഇൻഫെക്ഷൻ തടയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എച്ച്പിവിയ്ക്ക് വാക്സിനേഷൻ എടുക്കേണ്ടതും ലൈംഗിക ബന്ധം സുരക്ഷിതമാക്കേണ്ടതും അനിവാര്യമാണ്.
Kerala
ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.
അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ.
തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.
Kerala
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Social
124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.
124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.
ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്