നൂതന പദ്ധതികളുമായി വികസന വഴിയിൽ ആറളം ഫാം

ഇരിട്ടി : അങ്കണവാടികൾമുതൽ മോഡൽ റസിഡൻഷ്യൽ സ്കൂൾവരെ. റേഷൻ കട മുതൽ സപ്ലൈകോ വിൽപ്പനശാലവരെ. ഊരുകളിലേക്കുള്ള ചെറിയ റോഡുകൾ മുതൽ ദേശീയപാതാ നിലവാരത്തിൽ നിർമിച്ച രണ്ട് കൂറ്റൻ പാലങ്ങൾവരെ. എൽ.പി സ്കൂൾ കെട്ടിടങ്ങൾ. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും താമസിച്ച് പഠിക്കാനുള്ള ഹൈടെക് ഹോസ്‌റ്റലുകൾ. കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആസ്പത്രിക്ക് പുതിയ കെട്ടിടം, സാംസ്കാരിക നിലയങ്ങൾ, ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പശ്ചാത്തല വികസന, സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
നബാർഡ് സഹായത്തിൽ 22 കെട്ടിടങ്ങളും വളയഞ്ചാൽ ഓടന്തോട് പാലങ്ങളുടെ നിർമാണവും ഇതിനകം പൂർത്തീകരിച്ചു. അവസാനഘട്ട മിനുക്ക് പണികൾ ആഗസ്‌തോടെ പൂർത്തീകരിച്ച് ഇവ ആദിവാസി പുനരധിവാസ മേഖലയുടെ ഉന്നമനത്തിന് കൈമാറാനാണ് നീക്കം.
പുതിയ അങ്കണവാടി കെട്ടിടങ്ങൾ, ബ്ലോക്ക് ഏഴ്, പതിമൂന്ന് എന്നിവിടങ്ങളിൽ രണ്ട് ഹൈടെക് എൽപി സ്കൂൾ കെട്ടിട സമുച്ചയങ്ങൾ, വളയഞ്ചാലിൽ സപ്ലൈകോ മാർക്കറ്റ് കെട്ടിടം, ഹോമിയോ ഡിസ്പൻസറി കെട്ടിടം തുടങ്ങി 22 കെട്ടിടങ്ങളുടെ നിർമാണമാണ് പൂർത്തിയായത്. കിറ്റ്‌കോയാണ് നബാർഡ് പദ്ധതിയിൽ പദ്ധതികളുടെ നിർമാണം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ഫാമിലെത്തിയ മന്ത്രി കെ രാധാകൃഷ്ണൻ നിർമാണ പ്രവൃത്തികൾ ഒരുമാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഹൈടെക് എം.ആർ.എസ്
ബ്ലോക്ക് ഏഴിൽ കിഫ്‌ബി ഫണ്ടിൽ 18 കോടി രൂപ മുടക്കിയാണ് പട്ടികവർഗ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ മോഡൽ റസിഡൻഷ്യൽ സ്കൂൾ നിർമിച്ചത്. നൂറിലേറെ കുട്ടികൾക്ക് താമസിച്ച് പഠിക്കാനാവും. അധ്യാപകരെയും ജീവനക്കാരെയും നിയമിച്ച് എം.ആർ.എസ് പ്രവർത്തിപ്പിക്കാൻ പട്ടികവർഗ ക്ഷേമവകുപ്പിന്റെ സത്വര ഇടപെടലാണ് ഇനിയാവശ്യം. ആറളം ഫാം ഗവ. എച്ച്.എസ്.എസ്സിന് പുറമെ എം.ആർ.എസ് സൗകര്യംകൂടി ലഭിക്കുന്നതോടെ പട്ടികവർഗ വിദ്യാർഥികൾക്ക് ഏറെ സഹായകരമാവും.
ആനമതിൽ നിർമാണം ഉടൻ
ആറളം ഫാം ആനമതിൽ നിർമാണവും എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ കൈയെത്തും അകലത്തിലായി. 15 ദിവസത്തിനകം നിർമാണം തുടങ്ങും. ഉടക്ക് വച്ചും വിഷയം ഹൈക്കോടതിയിൽ എത്തിച്ചും തടസ്സപ്പെടുത്തിവർക്കുള്ള മറുപടികൂടിയാകും മതിൽ നിർമിതി. വിദഗ്‌ധ സമിതിയെന്നപേരിൽ ചില ഉയർന്ന ഉദ്യോഗസ്ഥർ പദ്ധതിക്കെതിരെ നടത്തിയ നീക്കങ്ങളും ശക്തമായ ഇടപെടൽ വഴിയാണ് സർക്കാർ മറികടന്നത്. 54 കോടിയോളം രൂപ ചെലവഴിച്ചാണ് ആനമതിൽ നിർമിക്കുക.