Connect with us

Kerala

ആസ്പത്രിയിൽ അർധരാത്രിയിലെത്തിയത് മകനെ കാണിക്കാൻ, തിരിച്ചു പോകുംവഴി അപകടം; അച്ഛനും മകനും ദാരുണാന്ത്യം

Published

on

Share our post

അരിമ്പൂർ: രോഗിയുമായി വന്ന ആംബുലൻസും ആസ്പത്രിയിൽ നിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏകമകൻ അദ്രിനാഥ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

ജിതിന്റെ ഭാര്യ തളിക്കുളം യത്തീംഖാനയ്ക്കു സമീപം താമസിക്കുന്ന നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ എറവ് അഞ്ചാംകല്ലിൽ കപ്പൽപള്ളിക്കു മുന്നിൽ വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അദ്രിനാഥ് ഛർദിച്ചതിനെത്തുടർന്ന് രാത്രി 12.30-ഓടെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ കാണിക്കാൻ വന്നതായിരുന്നു കുടുംബം. ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവറായ ജിതിൻ, സഹോദരന്റെ ഓട്ടോ ടാക്സിയിലാണ് ആസ്പത്രിയിലേക്ക് വന്നത്.

ആസ്പത്രിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. വണ്ടിയോടിച്ചിരുന്ന ജിതിൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്രിനാഥ് ചികിത്സയ്ക്കിടെ ഉച്ചയ്ക്ക് 2.55-ന് മരിച്ചു.

നട്ടെല്ലിന് പരിക്കേറ്റ നീതു ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണന് രണ്ട് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. ഇരുവരെയും ഓട്ടോ ടാക്സി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആസ്പത്രിയുടേതാണ് ആംബുലൻസ്. സുകുമാരനാണ് ജിതിന്റെ അച്ഛൻ. അമ്മ: ഷൈല. സഹോദരൻ: ജിജു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. ആംബുലൻസിന്റെ മുൻഭാഗവും തകർന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അന്തിക്കാട് പോലീസും അഗ്നിരക്ഷാസേനയുമെത്തി.

റോ‍ഡിൽ എതിർവശത്തെ ട്രാക്കിലേക്ക് കയറിയ ഓട്ടോ ടാക്സി പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചുകയറുന്ന ദൃശ്യം റോഡരികിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ പുറത്തേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അരിമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡ് നിവാസികൾ വഴിയോരത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

സഹായം തേടി പഞ്ചായത്ത്

തളിക്കുളം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നീതുവിനും അച്ഛൻ കണ്ണനും വേണ്ടി സഹായമഭ്യർഥിച്ച് തളിക്കുളം ഗ്രാമപ്പഞ്ചായത്ത്. 12-ാം വാർഡിലാണ് ഇവർ താമസിക്കുന്നത്. ഇരുവർക്കും ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി 96057 84991 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അഭ്യർഥിച്ചു.


Share our post

Kerala

ചൂതാട്ട വീഡിയോകൾ: ഇൻഫ്ളുവൻസർമാരുടെ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നു, പ്രമുഖരെ നീക്കി മെറ്റ

Published

on

Share our post

കോഴിക്കോട്: ഗെയിം കളിച്ചുനേടിയ പണംകൊണ്ട് ഞങ്ങൾ മൊബൈലും ഫ്ലാറ്റും വാഹനങ്ങളും വാങ്ങി, ഇതുപോലെ നിങ്ങൾക്കും വാങ്ങാമെന്നു പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളിൽ നമ്മുടെ കണ്ണുടക്കിയിട്ടുണ്ടാവും.ആപ്പ് ഉപയോഗിക്കുന്നതോടെ രാജ്യത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വൻചൂതാട്ടസംഘങ്ങളുടെ വലയിലേക്കാവും ഇവ നമ്മളെ കൊണ്ടുപോകുക. ഇത്തരം ചൂതാട്ട ആപ്പുകൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള സൈബർ പോലീസ്.പോലീസ് നിർദേശപ്രകാരം വയനാടൻ വ്ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയ പ്രമുഖ അക്കൗണ്ടുകളാണ് മെറ്റ നീക്കംചെയ്തിരിക്കുന്നത്.

വീഡിയോ തിരക്കഥയനുസരിച്ച്

ചൂതാട്ട ആപ്പ് കമ്പനികൾ നൽകുന്ന തിരക്കഥയനുസരിച്ചാണ് ഇൻഫ്ളുവൻസർമാർ വീഡിയോ ചെയ്യുന്നത്. ഇവർ ഗെയിം കളിക്കുന്നത് കമ്പനികൾ നൽകുന്ന ഡെമോ അക്കൗണ്ടുകൾ വഴിയായതിനാൽ എങ്ങനെ കളിച്ചാലും ജയിക്കുംവിധമായിരിക്കും സംവിധാനം. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകളാണ് ഇൻഫ്ലുവൻസർമാർ ലിങ്കുകളിലൂടെ നൽകുന്നത്.

പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

1960-ലെ കേരള ഗെയിമിങ് ആക്ട്, 1998-ലെ ലോട്ടറീസ് റെഗുലേഷൻ ആക്ട് തുടങ്ങിയവ അനുസരിച്ച് കേരളത്തിൽ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളെ ‘സ്‌കിൽ’ ഉപയോഗിച്ച് കളിക്കുന്നവ ‘ചാൻസ്’ ഉപയോഗിച്ച് കളിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 2021-ലെ ഹൈക്കോടതി വിധിയനുസരിച്ച് സ്‌കിൽ ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമേ കേരളത്തിൽ പ്രവർത്തനാനുമതിയുള്ളൂ.ചാൻസ് ഉപയോഗിച്ച് കളിക്കുന്ന പ്രവചന, വാതുവെപ്പ്‌ സ്വഭാവമുള്ള ഗെയിമുകളാണ് അനുമതിയില്ലാത്ത ആപ്പുകളുടെ പരിധിയിൽ വരുന്നത്.

തട്ടിപ്പ് കണ്ടെത്താൻ സൈബർ പട്രോളിങ് ടീം

സൈബർ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ കേരള സൈബർ പോലീസിന് കീഴിൽ സൈബർ പട്രോളിങ് ടീമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ആപ്പുകൾ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രാലയവും നിരോധിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ പ്രചാരണത്തിന് പണം കൈപ്പറ്റിയ പല സിനിമാതാരങ്ങളും നിയമക്കുരുക്കിലാണ്.


Share our post
Continue Reading

Kerala

കിണറ്റില്‍ വീണ നാലരവയസുകാരനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ച് 63കാരി

Published

on

Share our post

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് കിണറ്റില്‍ വീണ നാലരവയസുകാരനെ ബന്ധുവായ 63കാരി രക്ഷിച്ചു. വടക്കേക്കാട് മണികണ്‌ഠേശ്വരം കിഴക്ക് തെക്കേപാട്ടയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭര്‍തൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ചത്. മോട്ടോര്‍ഷെഡ്ഡിന്റെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിന്‍ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകള്‍ ഫിന്‍സയും (7) ഭര്‍ത്താവിന്റെ മറ്റൊരു സഹോദരന്റെ മകന്‍ ബാരിഷും (7) മോട്ടര്‍പുരയുടെ മുകളിലുണ്ടായിരുന്നു. ഇവരാണ് ഹൈസിന്‍ കിണറ്റില്‍ വീണ കാര്യം സുഹറയെ വിവരം അറിയിച്ചത്. ഓടിയെത്തിയ സുഹറ മോട്ടറിന്റെ ഹോസ് കെട്ടിയ കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി ഹൈസിനെ പൊക്കിയെടുത്തു. കുട്ടിയെ വെള്ളത്തില്‍ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളര്‍ന്ന് മുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ അടക്കിപിടിച്ച് കിണര്‍ റിങ്ങില്‍ പിടിച്ച് 10 മിനിറ്റോളം വെള്ളത്തില്‍ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധുവായ അഷ്‌കര്‍ ആണ് കിണറ്റില്‍ ഇറങ്ങി സുഹറയെയും ഹൈസിനെയും പുറത്തെത്തിച്ചത്. വീഴ്ച്ചയില്‍ ഹൈസിന് ചെവിയില്‍ നേരിയ പരിക്കേറ്റിട്ടുണ്ട്.


Share our post
Continue Reading

Kerala

ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്

Published

on

Share our post

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എം.ഡി.എം.എയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന.വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


Share our post
Continue Reading

Trending

error: Content is protected !!