ഇരിട്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

Share our post

ഇരിട്ടി: നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ച നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇരിട്ടി മേലേസ്റ്റാൻഡിലെ ആർ.ടി. ട്രേഡേഴ്സിലെ ഗോഡൗണിൽ നിന്നാണ് ഏഴ് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്. ഇവിടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തിയെങ്കിലും ഗോഡൗൺ തുറന്നുകൊടുക്കാൻ കടക്കാർ തയ്യാറായില്ല. താക്കോൽ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് അധികൃതരെ തടഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടി. പോലീസും സ്ഥലത്തെത്തി ആവശ്യപ്പെട്ടിട്ടും ഷട്ടർ തുറന്നു കൊടുക്കാത്തതിനെത്തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റെയും സാന്നിധ്യത്തിൽ താഴ് പൊളിച്ച് നഗരസഭ അധികൃതർ ഗോഡൗണിന് അകത്ത് കടക്കുകയായിരുന്നു.

നിരോധിത പ്ലാസ്റ്റിക് കവറുകൾ, പേപ്പർ ഗ്ലാസ്, പ്ലേറ്റ് ,പേപ്പർ വാഴയിലകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. ഇവക്ക് ഏഴ് ക്വിന്റലിലധികം തൂക്കം വരും. ഈ കടയിൽ നിന്നും ഇത് മൂന്നാം തവണയാണ് ഇത്തരം വസ്തുക്കൾ പിടികൂടുന്നതെന്നാണ് നഗരസഭാ അധികതർ പറയുന്നത്.

ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, എച്ച്.ഐ. പ്രദീപ് മരുതേരി, ജെ.എച്ച്.ഐമാരായ വി. എ. ജിൻസ്, കെ.ജി. ദിവ്യ, ബി.വി. അനിഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. വരും ദിവസങ്ങളിലും ടൗണിൽ പരിശോധന നടത്തുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഇത്തരത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുമ്പോൾ വൻകിട കച്ചവട സ്ഥാപനങ്ങളെ പിടികൂടുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ മൊത്തക്കച്ചവട സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കിയത്. ഇത്തരത്തിൽ നിരോധിത ഉൽപ്പന്നങ്ങൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭ അധികൃതരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!