ബോട്ടുകൾ അടുക്കാതെ പഴയങ്ങാടി ബോട്ടുജെട്ടി

പഴയങ്ങാടി: ബോട്ട് ജെട്ടിയിൽ ബോട്ടുകൾ കയറിയില്ല. കോടികൾ മുടക്കി നിർമ്മിച്ച ബോട്ട് ജെട്ടി നോക്കുകുത്തിയായി. മൂന്ന് കോടി രൂപ ചെലവഴിച്ച് മാടായി പഞ്ചായത്തിൽ പഴയങ്ങാടി പുഴയോരത്ത് നിർമ്മിച്ച ബോട്ട് ജെട്ടിയാണ് നോക്കുകുത്തിയായി മാറിയത്.
ഉദ്ഘാടനം കെങ്കേമമായി നടത്തി മൂന്ന് വർഷമാകാറായിട്ടും ബോട്ട് ജെട്ടിയിലേക്ക് ബോട്ടുകൾ ഒന്നും തന്നെ കയറിയില്ല.വേലിയേറ്റ സമയങ്ങളിൽ പഴയങ്ങാടി പാലം കടന്ന് വരുവാൻ ബോട്ടുകൾക്ക് കഴിയില്ല എന്ന കാരണമാണ് പറയുന്നത്. ബോട്ട് ജെട്ടി നിർമ്മിക്കുമ്പോൾ ഇത് ഒന്നും പരിശോധിക്കാതെ ആണോ നിർമ്മാണം നടത്തിയത് എന്നാണ് ജനം ചോദിക്കുന്നത്.
സംസ്ഥാന സർക്കാർ നടപ്പിലക്കുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പഴയങ്ങാടി പുഴയിൽ ആധുനിക ബോട്ട് ടെർമിനൽ നിർമ്മാണം നടത്തിയത്.3 കോടി രൂപ ചെലവിലാണ് നിർമ്മാണം നടത്തിയത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് പ്രവൃത്തിക്ക് ചുക്കാൻ പിടിച്ചിരുന്നത്.
ബോട്ട് ജെട്ടിയുടെ തൂണുകളിൽ വിള്ളൽ വീണ് തുടങ്ങിയിട്ടുണ്ട്. അനാഥമായി തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്ന ബോട്ട് ജെട്ടിയിൽ ബോട്ടുകൾ എപ്പോൾ കയറും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.യാത്ര സർവീസ് ലാഭകരമല്ലെന്ന് കണ്ടെത്തൽ യാതൊരു പഠനവും നടത്താതെ കോടികൾ വെള്ളത്തിൽ കലക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി പഴയങ്ങാടി ബോട്ട്ജെട്ടി. ബോട്ടുകൾ വാരാത്തതിന്റെ പ്രധാന കാരണങ്ങളായി പറയുന്നതിൽ ജലഗതാഗത വകുപ്പിന്റെ തികഞ്ഞ അനാസ്ഥയുമുണ്ട്.
ഇതുകൂടാതെ വേലിയേറ്റ സമയങ്ങളിൽ പഴയങ്ങാടി പാലം കടന്ന് വരുവാൻ കഴിയില്ലെന്ന വസ്തുതയും.
ചെലവിട്ടത് 3 കോടി
ഒരുക്കിയ സൗകര്യങ്ങൾ100 മീറ്റർ നീളത്തിൽ നിർമ്മിച്ച ബോട്ട് ജെട്ടിയിൽ 40 മീറ്റർ നടപാത 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യം സോളർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കിയിരുന്നു