വീട്ടിൽ ഉമ്മയും മകളും; ഇവിടെ അധ്യാപികമാർ

ശ്രീകണ്ഠപുരം: ഉമ്മയും മകളും അധ്യാപക പരിശീലകരായി ഒരുമിച്ചുചേരുന്ന അപൂർവ കാഴ്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ.
ഇരിക്കൂർ ബി.ആർ.സിക്ക് കീഴിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലയിലെ എൽ.പി വിഭാഗം അറബിക് അധ്യാപക പരിശീലനത്തിലാണ് പരിശീലകരായി ഉമ്മയും മകളും എത്തി കൗതുകമായത്.
നിടുവാലൂർ എ.യു.പി സ്കൂളിലെ അധ്യാപിക കെ.പി. ഫാത്തിമയും മകൾ കൊയ്യം എ.എൽ.പി സ്കൂൾ അധ്യാപിക കെ.പി. സഫ്വാനയുമാണ് വിവിധ വിഷയങ്ങളിൽ പരിശീലനത്തിനെത്തിയ അധ്യാപകരിൽ കൗതുകമുണർത്തിയത്.
മയ്യിൽ കോട്ടയാട് സ്വദേശികളാണ് ഇവർ. ഉമ്മയും മകളും അധ്യാപക പരിശീലന പരിപാടിയിൽ ആദ്യമായാണ് ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇരുവരെയും ഇരിക്കൂർ എ.ഇ.ഒ ഗിരീഷ് മോഹൻ, ബി.പി.സി ടി.വി.ഒ സുനിൽ കുമാർ എന്നിവർ അനുമോദിച്ചു. പരിശീലന പരിപാടിയിൽ 450ലധികം അധ്യാപകരാണ് പങ്കെടുക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിനയാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടി ശനിയാഴ്ച സമാപിക്കും.