കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം

കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐ.എം.എ. കൊട്ടാക്കര താലൂക്ക് ആസ്പത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസാണ് (22) തിരുവന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആസ്പത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആസ്പത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്.
ആസ്പത്രിയില്‍ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആസ്പത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈക്കലാക്കിയ പ്രതി ആസ്പത്രിയില്‍ ഉണ്ടായിരുന്നവരെയും തടയാന്‍ ശ്രമിച്ചവരെയും കുത്തുകയായിരുന്നു.
അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.