യുവാവിനെ മര്‍ദിച്ചകേസ്: അവിഹിതം ചോദ്യംചെയ്തു, ഒളിവിലുള്ള ഒന്നാം പ്രതി വീട്ടിലെത്തി ഭാര്യയെ വെട്ടി

Share our post

വിഴിഞ്ഞം: യുവതിയും ആണ്‍ സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ പ്രതികളില്‍ ഒന്നാം പ്രതി രാത്രിയോടെ വീട്ടിലെത്തി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഭാര്യയുടെ വലതുകൈയിലാണ് വെട്ടേറ്റത്. പെരുമാതുറ സ്വദേശിയും ബീമാപള്ളി കേന്ദ്രമാക്കി താമസിക്കുന്നതുമായ ഷാഫിയാണ് വിഴിഞ്ഞം ടൗണ്‍ഷിപ്പിലെ പുല്ലൂര്‍ക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന ഭാര്യ സമീറയെ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഉപദ്രവിച്ചത്.

യുവാവിനെ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിച്ച സംഘത്തിലെ യുവതി പൂര്‍ണിമയുമായുള്ള അവിഹിതബന്ധം ഷാഫിയുടെ ഭാര്യ സമീറ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

ഇതിന്റെ പ്രകോപനത്തില്‍ ഷാഫി വീട്ടിലെ ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തിയെടുത്ത് വലതു കൈയില്‍ വെട്ടിയെന്നാണ് യുവതി വിഴിഞ്ഞം പോലീസില്‍ അറിയിച്ചത്.

എന്നാല്‍, തന്നെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പരാതി യുവതി നല്‍കിയിട്ടില്ലെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

പ്രതികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നുവെന്ന് പോലീസ്

സാമ്പത്തിക ഇടപാടുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചിറയിന്‍കീഴ് ഊരുപൊയ്ക സ്വദേശി അനൂപിനെ (38) യുവതിയും ആണ്‍സുഹൃത്തുമുള്‍പ്പെട്ടവര്‍ വിഴിഞ്ഞത്ത് വിളിച്ചുവരുത്തി കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിച്ച കേസില്‍ ഒന്നാം പ്രതി ഷാഫി ഉള്‍പ്പെട്ട നാലുപേര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.

അനൂപിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, അരപ്പവന്റെ മോതിരം, എ.ടി.എം. കാര്‍ഡുകള്‍ അടക്കമുള്ളവ സംഘം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ലൈറ്റ് ഹൗസ് ബീച്ച് ഭാഗത്തുള്ള പാറക്കെട്ടിനടുത്ത് കൊണ്ടുപോയതടക്കമുള്ള സി.സി.ടി.വി. ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്.

അനൂപിനെ വിളിച്ചുവരുത്തി കെട്ടിയിട്ട് മര്‍ദിച്ച വിഴിഞ്ഞം തെന്നൂര്‍ക്കോണം കരയിവിള വീട്ടിലുള്ള അജിന്റെ വീടും പോലീസ് പരിശോധിച്ചു.

നിലവില്‍ കോയമ്പത്തൂര്‍ സ്വദേശി പൂര്‍ണിമ, വിഴിഞ്ഞം കരയടിവിള സ്വദേശി അജിന്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!