നാടൻ രുചിയിലലിയാൻ ചിൽക്കീസ്‌ ഐസ്‌ക്രീം

Share our post

കണ്ണൂർ: തനി നാട്ടിൻപുറത്താണ്‌ പെഗാസ്‌ ഐസ്‌ക്രീം മാനുഫാക്‌ചറിങ്‌ യൂണിറ്റ്‌. നഗരങ്ങളിൽ മാത്രമേ സംരംഭങ്ങൾ വിജയിക്കൂവെന്ന്‌ വിശ്വസിക്കുന്നവർക്ക്‌ മുന്നിൽ പട്ടാന്നൂർ ചിത്രാരിയിലെ ചിൽക്കീസ്‌ ബ്രാൻഡിൽ വിറ്റഴിക്കപ്പെടുന്ന ഐസ്‌ക്രീം ഫാക്ടറിയുടേത്‌ വേറിട്ട അനുഭവമാണ്‌.

രുചിക്കൊപ്പം ആകർഷകമായ പാർക്കും സൗകര്യങ്ങളും ഒരുക്കിയാൽ നാട്ടിൻ പുറങ്ങളിലും ഐസ്‌ക്രീം ഉൽപ്പന്നങ്ങൾ നുകരാനും ആളുകൾ എത്തുമെന്നതാണ്‌ ചിൽക്കീസിന്റെ അനുഭവം. വൻകിട കമ്പനികളോട്‌ മത്സരിച്ചാണ്‌ ചിൽക്കീസ്‌ വിപണിയിലെ പ്രിയ ഇനമായത്‌.

ഐസ്‌ക്രീം ഫാക്ടറിയുടെ ഭാഗമായുള്ള 50 സെന്റ്‌ പാർക്കും ആളുകളെ ആകർഷിക്കുന്നു. ചിൽഡ്രൻസ്‌ ഏരിയ, കുതിര സവാരി എന്നിവയും ഒരുക്കിയിട്ടുണ്ട്‌. ഫാസ്‌റ്റ്‌ ഫുഡ്ഡുമുണ്ട്‌. 100 പേർക്ക്‌ ഇരിക്കാവുന്ന ഹാളിൽ കല്യാണ നിശ്‌ചയം ഉൾപ്പെടെ നടക്കുന്നുണ്ട്‌. 25 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ്‌ പട്ടാന്നൂർ കൊളപ്പയിലെ വായാട്ട്‌ ഹൗസിൽ കെ .പി മധുസൂദനൻ ചിത്രാരിയിൽ ഐസ്‌ക്രീം സംരംഭം തുടങ്ങിയത്‌.

വ്യവസായ വകുപ്പിൽനിന്ന്‌ മികച്ച പിന്തുണയാണ്‌ ലഭിച്ചത്‌. ഐസ്‌ക്രീം ഫാക്ടറിക്കുള്ള മെഷീൻ ഉൾപ്പെടെ വാങ്ങുന്നതിന്‌ 25 ശതമാനം സബ്‌സിഡി ലഭിച്ചു. ഫാക്ടറി വിപുലീകരണത്തിന്‌ വായ്‌പ സബ്‌സിഡിക്ക്‌ അപേക്ഷിച്ചിട്ടുണ്ടെന്നും ഉടൻ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷയെന്നും മധുസൂദനൻ പറഞ്ഞു.

ചോക്കോബാർ, മാംഗോബാർ, കപ്പ്‌, കോൺ, പോക്‌സിക്കൽസ്‌, ഐസ്‌ക്രീം ഫ്രൂട്ട്‌, ഫാമിലി, സ്രോബറി, പിസ്‌ത, വട്ടർ സ്‌കോച്ച്‌, ചോക്ലേറ്റ്‌, ടെൻഡർ കോക്കനട്ട്‌, ചിക്കു, ഗ്ലൂബറി, ബ്ലാക്ക്‌ ടെറന്റ്‌ എന്നീ ഐസ്‌ക്രീം ഐറ്റങ്ങൾ ചിൽക്കീസ്‌ ബ്രാൻഡിൽ വിൽക്കുന്നുണ്ട്‌.

2019 ഒക്ടോബറിലാണ്‌ ഐസ്ക്രീം ഫാക്ടറി തുടങ്ങിയത്‌. അന്നത്തെ വ്യവസായമന്ത്രി ഇ പി ജയരാജനാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. കോവിഡ്‌ പ്രതിസന്ധി സ്ഥാപനത്തെയും ബാധിച്ചു. കോൺ, കപ്പ്‌ എന്നിവയുടെ ഫില്ലിങ്‌ മെഷീൻ സ്ഥാപിച്ച്‌ ഉൽപ്പാദനം വിപുലപ്പെടുത്തിയതോടെ പച്ചപിടിക്കാൻ തുടങ്ങി. ഇതിനൊപ്പം ശീതീകരണ മുറിയും ആരംഭിച്ചു.

നിലവിൽ ഫാക്ടറിയുടെ 50 കിലോമീറ്റർ പരിധിയിലാണ്‌ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്‌. വിപണി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്‌ കമ്പനി. ഓപ്പറേറ്റർ ഉൾപ്പെടെ ഏഴു ജീവനക്കാരുണ്ട്‌. പാക്കിങ്‌ വിഭാഗത്തിലുള്ള അഞ്ച്‌ പേരും വനിതകളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!