കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സമഗ്ര വികസനം വരും

കണ്ണൂർ: ഉത്തര മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നോർത്ത് ചേമ്പർ ഓഫ് കൊമേഴ്സ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിനെ പങ്കെടുപ്പിച്ചു കൊണ്ട് സംവാദം സംഘടിപ്പിച്ചു.
റെയിൽവേ വികസന രംഗത്ത് കഴിഞ്ഞ 8വർഷക്കാലം അവിസ്മരണീയമായ മാറ്റമാണ് ഉണ്ടായിട്ടുളളതെന്ന് സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കവേ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.റെയിൽവേ രംഗത്ത് മാത്രമല്ല രാജ്യത്തെ റോഡ് ഗതാഗത മേഖലയിലുൾപ്പെടെ അടിസ്ഥാന മേഖലയ്ക്ക് മുഖ്യ പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകി വരുന്നത്.
രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളുടേയും വികസനം ധ്രുത ഗതിയിൽ നടന്നു വരികയാണ്. റെയിൽ അപകടങ്ങൾ ഇല്ലാതായി. വർഷങ്ങൾക്ക് ശേഷം ട്രാക്കുകളുടെ നവീകരണം നടന്നു വരികയാണ്. പുതിയ ട്രാക്കുകൾ സ്ഥാപിക്കാൻ സാധിച്ചു. അതിവേഗ ട്രെയിനുകൾ ഓടി തുടങ്ങി. വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടി തുടങ്ങി. കേരളത്തിലും ഉടൻ ഓട്ടം തുടങ്ങും.
അത് കണ്ണൂരിൽ നിന്നാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആവുന്നതെല്ലാം ചെയ്യാൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ ശ്രമിക്കുമെന്നും അതിന് ചേമ്പറിന്റെ എല്ലാ സഹായവും വേണമെന്നും അദ്ദേഹം പറഞ്ഞു.ചേമ്പർ പ്രസിഡന്റ് ടി.കെ. രമേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി സി. അനിൽകുമാർ സ്വാഗതവും സി. വാസുദേവപൈ നന്ദിയും പറഞ്ഞു. സുരേഷ്ബാബു എളയാവൂർ, മഹേഷ്ചന്ദ്രബാലിഗ, സച്ചിൻ സൂര്യകാന്ത്, സി.വി. ദീപക്, വിനോദ് നാരായണൻ, ഹനീഷ് വാണിയങ്കണ്ടി, കെ. നാരായണൻകുട്ടി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവരും വ്യാപാരവാണിജ്യ മേഖലകളിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
12 കോടിയുടെ വികസനംഅമൃത് ഭാരത് പദ്ധതിയിൽ 12 കോടിയുടെ വികസന പ്രവർത്തനങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. നിരവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം കാണാനാവും. ബംഗ്ലൂരുവിൽ നിന്നും കോയമ്പത്തൂർവരെ ഓടുന്ന ഡബ്ബിൾഡക്കർ ഉദയ് എക്സപ്രസ് കണ്ണൂരിലേക്ക് നീട്ടുന്ന കാര്യം റെയിൽവേ പരിശോധിച്ച് വരുന്നുണ്ട്.
കണ്ണൂർകോയമ്പത്തൂർ പാസഞ്ചെറിന്റെ ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പരിഗണനയിലാണ്.
ഭൂമി കൈമാറ്റം സുതാര്യംറെയിൽവേയുടെ നിരക്ക് വർദ്ധിപ്പിക്കാതെ എങ്ങനെ വികസനവും വരുമാന വർദ്ധനവും ഉണ്ടാക്കാമെന്ന ചിന്തയിൽ നിന്നാണ് അനാഥമായി കിടക്കുന്ന ഭൂമികൾ ലീസിന് നൽകാൻ തീരുമാനിച്ചത്. സ്വകാര്യ പങ്കാളിതോടെ മാത്രമേ വികസനം സാധ്യമാകൂയെന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
അതുപ്രകാരമാണ് കണ്ണൂരിലെ ഭൂമിയും ലീസിന് നൽകിയത്. മികച്ച തുക ഉറപ്പു വരുത്തിയാണ് ഇത് കൈമാറാൻ തീരുമാനിച്ചിട്ടുളളത്. സുതാര്യമായാണ് ഭൂമി കൈമാറ്റം.ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസുമായി കണ്ണൂർ ചേംബർ ഹാളിൽ നടന്ന സംവാദം.