നേത്രാരോഗ്യത്തിനായി 50 കോടി, കാഴ്ച വൈകല്യങ്ങൾ ഉള്ളവർക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: നേത്രാരോഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്.
എല്ലാവർക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ വളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണിത്. കാഴ്ച വൈകല്യങ്ങൾ കണ്ടെത്തപ്പെടുന്നവരിൽ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നാലുവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. ഇതിലൂടെ കാഴ്ച വൈകല്യങ്ങൾ ഉള്ള എല്ലാ വ്യക്തികൾക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.