50 ആദിവാസി ദലിത് കുടുംബങ്ങൾക്ക് പട്ടയം എവിടെ?
കാഞ്ഞങ്ങാട്: പുല്ലൂർ വില്ലേജിൽ വർഷങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്ന 250 ആദിവാസി ദലിത് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ആദിവാസി ദലിത് ഐക്യസമിതി പ്രക്ഷോഭത്തിലേക്ക്.
പുല്ലൂർ വില്ലേജിൽ നീക്കിവെച്ച 273 ഏക്കർ ഭൂമി ആദിവാസി ദലിത് വിഭാഗങ്ങൾക്ക് ഉടൻ പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിന് രാവിലെ പുല്ലൂർ വില്ലേജ് ഓഫിസ് ഉപരോധിക്കും.
കൈവശഭൂമിയിൽ ഒറ്റമുറി കൂരയിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാത്തതിനാൽ സർക്കാരിൽനിന്ന് ലഭിക്കുന്ന വീട്, കുട്ടികൾക്കായുള്ള വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങൾ എന്നിവയും നഷ്ടപെട്ടു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് റവന്യു മന്ത്രിയുടെ മിത്രം പോർട്ടൽ വഴി ആദിവാസികൾ കൈവശം വെച്ചിരിക്കുന്ന ഒരേക്കർ ഭൂമിക്ക് വരെ പട്ടയം അനുവദിക്കാൻ ഉത്തരവുണ്ടായിട്ടും വില്ലേജിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പദ്ധതി നിർദേശം തയാറാക്കാതെ തടയുകയായിരുന്നു.
ഇതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപരോധസമരമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. ഉപരോധസമരം കേരള പട്ടിക ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കണ്ണൂർ ഉദ്ഘാടനം ചെയ്യും.
