സ്വര്‍ണ്ണക്കടത്ത്: പരിശോധനയില്‍ കണ്ടെത്തിയില്ല; എക്‌സ്‌റേ എടുത്തപ്പോള്‍ വയറ്റില്‍ ക്യാപ്‌സ്യൂളുകള്‍

Share our post

മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചു. ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 47 ലക്ഷം രൂപ വില വരും.
ഞായറാഴ്ച വൈകുന്നേരം 6.42-ന് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംഷീറിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പക്ഷേ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചു. ഇയാളുടെ ലഗ്ഗേജ് ബോക്‌സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സ്- റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്‌സ്യൂളുകള്‍ ദൃശ്യമായത്.

ജംഷീറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന നാലാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!