വയനാട് ജില്ലയിൽ സ്തനാർബുദരോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് കണ്ടെത്തൽ
കല്പറ്റ: ജില്ലയില്‍ സ്തനാര്‍ബുദരോഗികള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീ രോഗ സ്‌ക്രീനിങ്ങില്‍ 21,747 പേര്‍ക്ക് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയാ സേനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
6.18 ശതമാനം (26,604) പേര്‍ക്കാണ് അര്‍ബുദരോഗ ലക്ഷണം കണ്ടെത്തിയത്. ഇതില്‍ 3673 പേര്‍ക്ക് ഗര്‍ഭാശയത്തിലും 1835 പേര്‍ക്ക് വായിലുമാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 30 വയസ്സിന് മുകളിലുള്ള 4,30,318 പേരെയാണ് സ്‌ക്രീനിങ്ങിന് വിധേയമാക്കിയത്. അതില്‍ 20.85 ശതമാനവും (89,753) ഏതെങ്കിലുമൊരു ഗുരുതരരോഗം വരാനുള്ള റിസ്‌ക് ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്.
ഇത്തരക്കാരെ അതത് പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെ കൂടുതല്‍പരിശോധനകള്‍ക്ക് വിധേയമാക്കുകയും രോഗംസ്ഥിരീകരിച്ചാല്‍ തുടര്‍ച്ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ഇതുവഴി പല മാരകരോഗങ്ങള്‍ വരുന്നതും മൂര്‍ച്ഛിക്കുന്നതും തടയാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിനുള്ള കാന്‍സര്‍ ഗ്രിഡിന്റെ മാപ്പിങ്ങും ജില്ലയില്‍ നടന്നുവരികയാണെന്നും ഡി.എം.ഒ. പറഞ്ഞു. ജീവിതശൈലീരോഗങ്ങള്‍ ഇത്രയധികം പടരുന്നതിനെക്കുറിച്ച് പഠനംനടത്തും. ഡി.പി.എം. ഡോ. സമീഹ സെയ്തലവി, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ആശാ കോ-ഓര്‍ഡിനേറ്റര്‍ സജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
