മാലിന്യം തള്ളൽ: 35000 രൂപ പിഴ ഈടാക്കി
എരഞ്ഞോളി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കി ഗ്രാമപഞ്ചായത്ത്. രണ്ട് ദിവസങ്ങളിലായി രാത്രിയിൽ മാലിന്യം തള്ളിയവരിൽ നിന്നും 35000 രൂപ പിഴ ഈടാക്കി. ലോറിയിൽ മാലിന്യം നിറച്ച് കൊണ്ടുവന്ന് പഞ്ചായത്ത് ആറാം വാർഡിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളിയവരിൽ നിന്ന് 20,000 രൂപയാണ് പിഴ ഇടാക്കിയത്.
ഇവരാണ് ഇവിടെ സ്ഥിരമായി മാലിന്യമിടുന്നതെന്ന് സമ്മതിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. തുടർന്ന് ബുധനാഴ്ച്ച രാത്രി വടക്കുമ്പാട് ഹൈസ്‌ക്കൂളിന് സമീപമുള്ള തോട്ടിൽ മാലിന്യം തള്ളാനെത്തിയ മറ്റൊരു വാഹനത്തേയും പിടിച്ചു.
ഇവർക്ക് 15,000 രൂപ പിഴയീടാക്കി. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യ സംസ്‌കരണത്തിൽ മാതൃകാപരമായ നേട്ടം കൈവരിച്ച പഞ്ചായത്താണ് എരഞ്ഞോളി. പഞ്ചായത്തിന് പുറത്തു നിന്ന് ഇത്തരം വാഹനങ്ങളിൽ കൊണ്ട് വന്ന് തള്ളുന്ന മാലിന്യങ്ങൾ ശുചിത്വപ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുകയാണെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്നും പ്രസിഡണ്ട് എം പി ശ്രീഷ പറഞ്ഞു.