‘ബഫർ സോൺ അപാകതകൾ പരിഹരിക്കും’; കർഷക സംഘടനകളെ മുൻനിർത്തി കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്ന് വനംമന്ത്രി

കോഴിക്കോട്: ബഫർ സോൺ സമരപ്രഖ്യാപനത്തിനെതിരെ വനംമന്ത്രി എ .കെ ശശീന്ദ്രൻ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് യുഡിഎഫ് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.’പരാതികൾ വരുമെന്ന് സർക്കാരിന് നേരത്തേ അറിയാമായിരുന്നു. ഭൂതല സർവേ നേരത്തേ തീരുമാനിച്ചതാണ്.
സ്ഥിതി വിവരം കണക്ക് മാത്രമാണ് ഉപഗ്രഹ സർവേ നൽകുക. ഉപഗ്രഹ സർവേയിൽ ചില സ്ഥലങ്ങളിൽ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാം.’- മന്ത്രി പറഞ്ഞു.അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശേധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്താൻ കോൺഗ്രസ് നീങ്ങുന്നത്. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.
ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിൽ നിര്‍ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോർട്ടിലുളളു.
ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല.കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏഴ് പഞ്ചായത്തുകൾ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങിയ അടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിലില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചത്.
സ്ഥല പരിശോധന നടത്തി പരിസ്ഥിതിലോല മേഖല സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശഭരണ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി ആദ്യം സുപ്രീംകോടതി ബഫർ സോൺ കേസ് പരിഗണിക്കും, അതിന് മുമ്പായി നടപടികൾ വേഗത്തിലാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.