Connect with us

Breaking News

പ്രകാശം പരത്തി ഇന്നും; മനുഷ്യ മനസ്സുകളെ ഉഴുതു മറിച്ച നാടകത്തിന്‌ എഴുപത്‌ വയസ്‌

Published

on

Share our post

1952 ഡിസംബർ 6. ചവറ തട്ടാശേരി മൈതാനത്തുള്ള ഓലമേഞ്ഞ സുദർശനാ ടാക്കീസ്‌. ദീപങ്ങൾ മങ്ങി…. എന്ന കെപിഎസിയുടെ അവതരണഗാനമുയരുന്നു. ഒപ്പം തിരശ്ശീലയും. അവിടെ ഒരു ചരിത്രം രചിക്കപ്പെടുകയാണ്‌. ജനകോടികളെ പ്രകമ്പിതരും പ്രചോദിതരുമാക്കിയ അതുല്യ കലാസൃഷ്ടിയായ ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ ആദ്യ അവതരണം.

കേരളത്തിലെ കമ്യൂണിസ്‌റ്റുപ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും കുതിപ്പിനും പരിപാകമാകുംവിധം മനുഷ്യമനസ്സുകളെ ഉഴുതുമറിച്ച നാടകത്തിന്‌ എഴുപതു വയസ്സാകുന്നു. കേരളത്തിൽ നിലനിന്ന ജാതിവ്യവസ്ഥയും അതിൽ അധിഷ്ഠിതമായ ചൂഷണവ്യവസ്ഥയും അതിജീവിച്ച്‌ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കുന്ന പ്രമേയവുമായി നാടകം പതിനായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു. ഓരോ അവതരണത്തിനുശേഷവും അധ്വാനിക്കുന്ന മനുഷ്യർ നല്ല നാളെയുടെ ചെങ്കൊടിവാഹകരായി മുദ്രാവാക്യം വിളികളിലൂടെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു ആ നാടകം.

നാടകം ജനിക്കുന്നു

പോരാട്ടങ്ങളുടെ വിളനിലമായിരുന്ന ആലപ്പുഴ വള്ളികുന്നത്തു ജനിച്ച തോപ്പിൽ ഭാസി ഒളിവുജീവിതത്തിനിടയിലാണ്‌ നാടകം രചിക്കുന്നത്‌. കമ്യൂണിസ്‌റ്റു നേതാക്കളായ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമൊന്നിച്ചുള്ള ചെറുപ്പകാലമാണ്‌ കേരളത്തിൽ നിലനിന്ന അനീതിനിറഞ്ഞ വ്യവസ്ഥയെക്കുറിച്ചും പാവങ്ങളുടെയും അധഃസ്ഥിതരുടെയും നരകതുല്യമായ ജീവിതത്തെക്കുറിച്ചും തോപ്പിൽ ഭാസിക്കു മനസ്സിലാക്കിക്കൊടുത്തത്‌. കമ്യൂണിസ്‌റ്റു പാർടിയുടെ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ശൂരനാട്‌ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട 26 പേരിൽ സ്ഥലത്തില്ലാതിരുന്ന തോപ്പിൽ ഭാസിയുമുണ്ടായിരുന്നു.

സംഭവത്തെ തുടർന്ന്‌ പാർടിയെ നിരോധിച്ചു. തോപ്പിൽ ഭാസി ഒളിവിലായി. കീഴാളരുടെയും പട്ടിണിപ്പാവങ്ങളുടെയും വീടുകളായിരുന്നു ഒളിവുകേന്ദ്രങ്ങൾ. മനുഷ്യജീവിതത്തിന്റെ ദൈന്യവും പാവപ്പെട്ടവന്റെ ജീവിതദുരിതങ്ങളും ഈ കാലഘട്ടത്തിൽ ഭാസി അനുഭവിച്ചറിഞ്ഞു. നാടകത്തിൽ പണ്ടേ അഭിരുചിയുണ്ടായിരുന്ന ഭാസി അതിലൂടെ തന്റെ പ്രതിഷേധവും സന്ദേശവും പ്രകാശിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ചാത്തൻ പുലയനും ജന്മിത്തമ്പുരാനും തമ്മിലുള്ള സംഘർഷം പ്രമേയമാക്കി ‘ മുന്നേറ്റം’ എന്ന നാടകം രചിച്ചു.
ഭാസിക്ക്‌ നാടകം അച്ചടിച്ചുകാണണമെന്നു മോഹം.

ഒളിവിലിരിക്കെ തോപ്പിൽ ഭാസിയും ശങ്കരനാരായണൻ തമ്പിയുംകൂടി പൊരിവെയിലത്ത്‌ ‘മുന്നേറ്റ’ത്തിന്റെ കൈയെഴുത്തുപ്രതിയുമായി ചവറയിലെ ഒ എൻ വിയുടെ വീട്ടിൽചെന്നു. അന്ന്‌ ഒ എൻ വി കൊല്ലം എസ്‌എൻ കോളേജിലെ വിദ്യാർഥി. അങ്ങനെ, പികെ ശിവശങ്കരപിള്ള തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ വിശ്വകേരള’ത്തിലൂടെ ഒ എൻ വിയുടെ താൽപ്പര്യത്തിൽ ‘മുന്നേറ്റത്തി’നു മഷിപുരണ്ടു. നാടകക്കാരന്റെ തൂലികാനാമം ‘സോമൻ’.

പിന്നീട്‌ ആ ഏകാങ്കം കുറച്ചുകൂടി വികസിപ്പിക്കാൻ ഭാസി തീരുമാനിച്ചു. നാടകത്തിനു പുതിയ പേരായി–- നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി.
ശൂരനാട്‌ കേസിലെ പ്രതികൾക്ക്‌ കേസു നടത്താൻ രൂപീകരിച്ച ഡിഫെൻസ്‌ കമ്മിറ്റിക്കു പണം സമാഹരിക്കാൻ നാടകം പിന്നീട്‌ പുസ്‌തകമായി പ്രസിദ്ധീകരിച്ചു. അലൈഡ്‌ ഏജൻസീസായിരുന്നു പ്രസാധകർ. നാടകത്തിനുവേണ്ടി ഒ എൻ വി രചിച്ച രണ്ടു പാട്ടും പുസ്‌തകത്തിൽ ചേർത്തു.
അനുവാചകരുടെ മനസ്സറിഞ്ഞ്‌
നാടകം കണ്ടുകഴിഞ്ഞ് ആളുകൾ എഴുതി അയക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം ഗൗരവപൂർവം പരിഗണിച്ച്, ആവശ്യമെന്നു കണ്ട മാറ്റങ്ങൾ നാടകത്തിൽ കൊണ്ടുവരാൻ കെപിഎസി ഭാരവാഹികൾ ശ്രദ്ധിച്ചിരുന്നു. തോപ്പിൽ ഭാസി എഴുതി: “”ഈ നാടകം സ്റ്റേജിനു വേണ്ടി സംവിധാനം ചെയ്തപ്പോൾ രാജനും കുറുപ്പുചേട്ടനും വരുത്തിയ മാറ്റങ്ങൾ കൂടാതെ, ഈ നാടകം അഭിനയിച്ചിട്ടുള്ള ഓരോ ആളും ഇതിനു വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.

അതിൽ എടുത്തു പറയേണ്ട ഒരു പേര് കാമ്പിശ്ശേരിയുടേതാണ്. ഇതും കൂടാതെ, ഈ നാടകത്തെ വിമർശിച്ചിട്ടുള്ള ഒട്ടധികം വിമർശകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലും വളരെയധികം തിരുത്തലുകൾ കെപിഎസി ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ രംഗത്തിരുന്നു കൊണ്ട് ചില ആളുകൾ വിളിച്ചുപറയുന്ന ചില വാക്കുകളും വാചകങ്ങളും വരെ പ്രസക്തമെന്നു തോന്നുകയാൽ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.’
നാടകത്തെപ്പറ്റി ഒ എൻ വി
നാടകത്തിന്റെ ആദ്യദിനത്തെക്കുറിച്ച് ഒ. എൻ. വി ‘പോക്കുവെയിൽ മണ്ണിൽ എഴുതിയത്’ എന്ന ഓർമപ്പുസ്തകത്തിൽ ഇങ്ങനെ എഴുതി: “1952 ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബർ രാത്രിയിൽ എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരി മൈതാനത്തെ സുദർശൻ ടാക്കീസ് നിന്നിരുന്നിടത്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരൻ എംഎൽഎ എന്ന ചെറുപ്പക്കാരൻ മധ്യതിരുവിതാംകൂറിലെ ഒരു തകർന്ന തറവാട്ടിലെ വയസ്സൻ കാരണവരെ പുനഃസൃഷ്ടിച്ചു. വിശ്വസ്ത സേവകനായ പപ്പുവായി ഒ മാധവൻ സൂക്ഷ്മാഭിനയം കൊണ്ടു.

സുധർമ്മയുടെ ‘നീലക്കുരുവി…’ പാടിക്കൊണ്ടും, ഒരു പച്ചമരച്ചീനി കൊത്തിയരിഞ്ഞു കൊണ്ടുമുള്ള ആ വരവും, തോപ്പിൽ കൃഷ്ണപിള്ളയുടെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന തലപ്പുലയന്റെ അതുല്യാഭിനയവും കെ എസ് ജോർജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികൾ പ്രതീക്ഷിച്ചതിനപ്പുറമുള്ള നിലവാരത്തിലേക്ക് ആ നാടകമുയർന്നു. യവനിക ഉയരുമ്പോഴുള്ള ‘ദീപങ്ങൾ മങ്ങി’ മുതൽ അവസാനത്തെ പാട്ടുവരെ അത്യപൂർവമായ ശ്രദ്ധകൊണ്ട് ജനങ്ങളാദരിച്ചു. എതിർക്കാനും കൊട്ടക തന്നെ പൊളിക്കാനും വന്നവർ നാടകത്തിൽ മുഴുകിയിരുന്നു.

മധ്യതിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ആ നാടകം. തകർന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്തദുരിതങ്ങളിൽനിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നുപോകുമ്പോൾ നിലാവിന് തെളിച്ചമേറുന്നതായി തോന്നി.”
തിരശ്ശീലയ്‌ക്കു പിന്നിൽ
നാടകം എൻ രാജഗോപാലൻ നായരും ജി ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഗാനങ്ങൾ ഒ എൻ വി, സംഗീത സംവിധാനം ജി ദേവരാജൻ. 1950 -ൽ ആരംഭിച്ച കെപിഎസിയുടെ രണ്ടാമത്തെ നാടകമായിരുന്നു “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്.
ഇരുപത്തഞ്ചോളം പാട്ടുകളും അഞ്ചുമണിക്കൂർ ദൈർഘ്യവുമുണ്ടായിരുന്നു ആദ്യ നാടകരൂപത്തിന്‌. ജയിൽമോചിതനായ ഭാസി, രണ്ടരമണിക്കൂർ ദൈർഘ്യത്തിൽ നാടകം മാറ്റിയെഴുതി. പാട്ടുകൾ ഏഴാക്കി ചുരുക്കി. ചെറുതും വലുതുമായ ഇരുപതോളം കഥാപാത്രങ്ങളാണ്‌ നാടകത്തിലുള്ളത്‌.
നിരോധനം
ഗവൺമെന്റിനെതിരെ ജനങ്ങളിൽ വികാരം വളർത്തുന്നുവെന്നാരോപിച്ച്‌ 1953 മാർച്ചിൽ തന്നെ നാടകം നിരോധിച്ചു. നിരോധനത്തെ അവഗണിച്ചുതന്നെ അവതരണം തുടർന്നു. കോവളത്ത് വേദിയിൽ വച്ച് എല്ലാ കലാകാരന്മാരെയും അറസ്റ്റ് ചെയ്ത് കേസെടുത്തു. നിയമയുദ്ധത്തിലൂടെ രണ്ടു മാസത്തിനുശേഷം നിരോധനം നീക്കി.
പീഡനപർവം
കെപിഎസിയുടെ വാഹനമെത്തുമ്പോൾ മുദ്രാവാക്യം വിളിച്ചാണ്‌ കർഷകരും തൊഴിലാളികളും വരവേൽക്കുക. മറുവശത്ത്‌ കമ്യൂണിസ്‌റ്റു വിരോധം തലയ്‌ക്കു പിടിച്ചവരുടെ ഗുണ്ടാവിളയാട്ടവും ആക്രമണങ്ങളും. കോൺഗ്രസുകാർ മാത്രമല്ല, പിഎസ്‌പിക്കാരും ആർഎസ്‌പിക്കാരുമെല്ലാം നാടകം തടസ്സപ്പെടുത്താൻ നിരന്തരം ശ്രമിച്ചു. കമ്യൂണിസ്‌റ്റുവിരുദ്ധരുടെ കേന്ദ്രമായ ഭരണങ്ങാനത്ത്‌ നാടകം കളിച്ചപ്പോൾ കല്ലേറിൽ കെ എസ്‌ ജോർജിന്റെ നെറ്റിപൊട്ടി. ടിക്കറ്റ്‌ എടുത്ത്‌ ഗുണ്ടകളെ നാടകഹാളിൽ കയറ്റി കൂകിക്കുകയായിരുന്നു മറ്റൊരു പരിപാടി.
കെ.പി.എസി സുലോചനയുടെ ജീവിതകഥയിൽനിന്ന്‌: കമ്യൂണിസമെന്ന അന്തിക്രിസ്തുവിനെ കുരിശിൽ തറയ്ക്കാൻ, തൃശൂർ രൂപതയിലെ ശെമ്മാശനായ ബ്രദർ ജോസഫ് വടക്കൻ ഒരു ‘ആന്റി കമ്യൂണിസ്റ്റ് ഫ്രണ്ടി’ന് രൂപം കൊടുത്തത് 1951-ലാണ്. ക്രൈസ്തവ സഭകൾ മാത്രമല്ല, മറ്റു മതങ്ങളുടെ മേധാവികളും സമുദായ സംഘടനകളുടെ നേതാക്കളുമെല്ലാം അവരുടെ ബദ്ധശത്രുവായി പ്രഖ്യാപിച്ചത് കമ്യൂണിസ്റ്റ് പാർടിയെയാണ്. വിപ്ലവകാരിയുടെ കുപ്പായമുപേക്ഷിച്ച പി .കേശവദേവും സി. ജെ. തോമസും പഴയ സഖാക്കൾക്കെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു.

അന്നത്തെ പ്രധാന മലയാള പത്രമാധ്യമങ്ങളുടെയെല്ലാം മുഖമുദ്ര തന്നെ കമ്യൂണിസ്റ്റ് വിരോധമായിരുന്നു. ഇങ്ങനെയെല്ലാമുള്ള സാഹചര്യങ്ങളിൽ, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നു പേരിട്ട ഒരു നാടകം കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല! നാടകം കളിക്കുന്ന ഓരോ സ്ഥലത്തും രാഷ്ട്രീയ എതിരാളികളും കമ്യൂണിസ്റ്റ് വിരുദ്ധരും ഏർപ്പാട് ചെയ്ത ഗുണ്ടകൾ നാടകാവതരണം അലങ്കോലമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പ്രകാശം പരത്തി ഇന്നും
ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രസക്തി നശിക്കാതെ തുടരുന്നുവെന്നതാണ്‌ ‘ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’യെ വ്യത്യസ്‌തമാക്കുന്നത്‌. ചൂഷണവും അടിച്ചമർത്തലുകളും വേഷവും രൂപവും മാറിയിട്ടേയുള്ളൂ. ജന്മിത്തത്തിന്റെയും തൊട്ടുകൂടായ്‌മയുടെയും ജാതീയമായ അടിച്ചമർത്തലുകളുടെയും അടിത്തറയായ ചാതുർവർണ്യവ്യവസ്ഥിതിയുടെ വക്താക്കൾ സമൂഹത്തിൽ മേൽക്കൈനേടാനുള്ള ശ്രമത്തിലാണ്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവന്ന്‌ കേരളീയ സമൂഹത്തെ തിരിച്ചു നടത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ്‌ ‘ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ പോലുള്ള കലാസൃഷ്ടികൾ പ്രകാശഗോപുരമാകുന്നത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!