പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം; മന്ത്രി എം .ബി രാജേഷ്

Share our post

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത നവകേരള തദ്ദേശകം 2.0 അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായുള്ള തൊഴില്‍സഭകളില്‍ ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അവസരത്തിനൊത്തുയരണം. സൂക്ഷ്മ സംരംഭങ്ങള്‍ തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കും. സംരംഭങ്ങള്‍ മുടക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറരുത്.

ഇത്തരം പ്രതിച്ഛായ മാറി വരുന്നുണ്ട്. അതുകൊണ്ടാണ് ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസി’ല്‍ ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് 28ല്‍നിന്ന് 15ാം സ്ഥാനത്ത് എത്താന്‍ കേരളത്തിന് സാധിച്ചത്. എന്നാല്‍, എല്ലാവരും മാറി എന്നല്ല, പഴയ മനോഭാവത്തില്‍തന്നെ നില്‍ക്കുന്നവരും ഉണ്ട്-മന്ത്രി പറഞ്ഞു.പ്രാദേശിക സാമ്പത്തിക വികസനം പോലെ തന്നെ പ്രധാനമാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനവുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോകുന്നവരെ പ്രത്യേകം കരുതുകയും പിന്തുണ നല്‍കുകയും വേണം. സര്‍വേ നടത്തി അതിദരിദ്രരെ കണ്ടെത്തി പ്രശ്നങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്.

ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് സൂക്ഷ്മതല പദ്ധതികള്‍ തയ്യാറാക്കണം. ജനുവരി ഒന്നിന് മുമ്പ് ജില്ലയിലെ മുഴുവന്‍ അതിദരിദ്രര്‍ക്കും രേഖകള്‍ ഉറപ്പാക്കണം.നാല് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കണം. മാലിന്യ സംസ്‌കരണത്തിന് ഫണ്ട് ലഭ്യമായിട്ടും വെല്ലുവിളി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാവാതെ ഒഴിഞ്ഞുമാറുന്നതാണ് പ്രശ്നം. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ക്കപ്പുറത്ത് പ്രശ്നപരിഹാരത്തിന് സാധിക്കണം. മാലിന്യശേഖരണത്തിനായുള്ള ഹരിതകര്‍മ്മസേനയെ എല്ലാ വാര്‍ഡുകളിലും നിയോഗിക്കണം. ഹരിതകര്‍മ്മസേന വീടുകളില്‍നിന്നും യൂസേഴ്സ് ഫീ ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഉറവിട മാലിന്യ സംസ്‌കരണം നടപ്പിലാക്കി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട മന്ത്രി ഇവയില്‍ അടിയന്തിര പ്രധാന്യമുള്ളവ ഉടന്‍ നടപ്പിലാക്കുമെന്ന് പറഞ്ഞു. പഞ്ചായത്തുകളിലെ ഐല്‍.ജി.എം.എസ് സോഫ്റ്റ്വെയര്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് ഭൂമി വാങ്ങാന്‍ നഗരസഭകള്‍ക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും. നഗരസഭകളുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെ കുടിശ്ശിക ധനവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തും.

തെരുവിളക്കുകള്‍ക്കുള്ള നിലാവ് പദ്ധതിയുടെ നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാം. കെ.എസ്ഇ.ബിയെ ആശ്രയിക്കേണ്ടതില്ല. കെട്ടിടങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ കണ്ടെത്തി നികുതി പുനര്‍നിര്‍ണയിക്കാനുള്ള നടപടികള്‍ വകുപ്പ് പരിശോധിക്കും. പദ്ധതി വിഹിതത്തെ മാത്രം ആശ്രയിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല. പി.എം.എ.വൈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ നഗരസഭകളില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനം നേടിയ മട്ടന്നൂര്‍ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. മികച്ച പഞ്ചായത്ത് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ. വി പ്രകാശന്‍, കെ. വി പത്മനാഭന്‍, എന്നിവര്‍ക്കും ഐ.എല്‍.ജി.എം.എസ് ആപ്ലിക്കേഷന്‍ സേവനം ലഭ്യമാക്കിയ മികച്ച പഞ്ചായത്തുകളായ കടന്നപ്പള്ളി-പാണപ്പുഴ, കല്ല്യാശ്ശേരി, മാട്ടൂല്‍ എന്നിവയ്ക്കും മന്ത്രി ഉപഹാരം നല്‍കി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് പി. പി .ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം .ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി. പി .ഷാജിര്‍, കൂത്തുപറമ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ വി .സുജാത ടീച്ചര്‍, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .പി രമണി, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അഡീഷനല്‍ ഡവലപ്മെന്റ് കമ്മീഷണര്‍ സി .പി .ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി .ജെ അരുണ്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!