ഷർട്ടുമുതൽ ലൈംഗിക ആവശ്യംവരെ;കൈക്കൂലിയായി എന്തും ചോദിക്കും

Share our post

തിരുവനന്തപുരം: സർക്കാർവകുപ്പുകളിൽ കൈക്കൂലിയായി പണത്തിനുപുറമേ ആവശ്യപ്പെടുന്നത് ഷർട്ടും ആഡംബരവസ്തുക്കളുംമുതൽ ലൈംഗിക കാര്യങ്ങൾവരെ. ഓഫീസുകളിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അതിലും മാറ്റംവന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ. അഞ്ചുവർഷത്തിനിടെ 127 പേരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. വിവിധ വകുപ്പുകളിൽ കൈക്കൂലിക്കാർ ഇപ്പോഴും തുടരുന്നെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇക്കൊല്ലം 40 പേർ, കൂടുതൽ റവന്യൂവിൽ

ഇക്കൊല്ലം 40 പേരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഇലക്‌ട്രോണിക് മാർഗത്തിലൂടെ കൈക്കൂലി സ്വീകരിച്ചവരുമുണ്ട്. ഇക്കൊല്ലം പിടിയിലായവരിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തൊട്ടുപിന്നിൽ 13 പേർ പിടിയിലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. കണ്ണുരോഗ ശസ്ത്രക്രിയാവിദഗ്ധൻ, സപ്ലൈകോ മാനേജർ, പോലീസ്-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പിടിയിലായവരുടെ പട്ടികയിലുണ്ട്.

കൈക്കൂലി ഏറെയും റവന്യൂ സർട്ടിഫിക്കറ്റിന്

റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനാണ് പലരും കൈക്കൂലി ചോദിച്ചിരുന്നത്. ഓൺലൈനായി ലഭിക്കുന്ന റവന്യൂസേവനങ്ങൾ വേഗത്തിൽ കിട്ടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഇക്കൊല്ലം പിടിയിലായവരിൽ ചിലർ ആവശ്യപ്പെട്ടത് 75,000 രൂപവരെയാണ്. 1000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഉദ്യോഗസ്ഥരുമുണ്ട്. ഓഫീസ്, കാന്റീൻ, ഹോട്ടൽ, വാഹനം, ഏജന്റുമാരുടെ ഓഫീസ്, വീട് എന്നിവിടങ്ങളിൽനിന്നാണ് ഇവർ കൂടുതലും കൈക്കൂലിക്കേസിൽ പിടിയിലായത്.

അധികൃതരെ അറിയിക്കണം

അഴിമതിമുക്ത കേരളം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പൊതുജനങ്ങൾ അധികൃതർക്ക് വിവരം നൽകുന്നത് അഴിമതി ഇല്ലാതാക്കാൻ സഹായിക്കും.

-മനോജ് എബ്രഹാം, വിജിലൻസ് ഡയറക്ടർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!