അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എട്ട് വർഷം കഠിന തടവ്
കാഞ്ഞങ്ങാട് : അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. പനത്തടി തുണ്ടോടി എരോൽ ഹൗസിലെ കെ.എൻ.ബാബുവിനെ ആണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ലൈംഗികമായി പീഡനത്തിന് ഇരയായത്. രാജപുരം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അന്വേഷണം നടത്തിയത് എസ്ഐ കെ.രാജീവൻ ആയിരുന്നു. തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറായ രഞ്ജിത്ത് രവീന്ദ്രൻ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബിന്ദു ഹാജരായി.ഇന്ത്യൻ ശിക്ഷാനിയമപ്രകാരം മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും അടയ്ക്കണം.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം സാധാരണ തടവും അനുഭവിക്കണം. പോക്സോ നിയമപ്രകാരം അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം സാധാരണ തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.