എടക്കാട്ടെ അണ്ടർ പാസേജിനായുള്ള സമരം ലക്ഷ്യത്തിലേക്ക്

എടക്കാട്: കണ്ണൂർ – തലശ്ശേരി ദേശീയപാത ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ അണ്ടർ പാസേജിന് വേണ്ടിയുള്ള കർമ്മസമിതിയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി തിരുവനന്തപുരത്ത് എത്തിയ എടക്കാട് കർമ്മസമിതി ഭാരവാഹികൾ ദേശീയപാത അതോറിറ്റി കേരള റീജിണൽ ഓഫീസർ ബി.എൽ. മീണയെ കണ്ട് വിഷയം അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.ഈ വിഷയം ഗൗരവത്തോടെ കാണുകയും പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കർമ്മസമിതി ഭാരവാഹികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ എടക്കാട് റെയിൽവേ സ്റ്റേഷനടുത്തായി അണ്ടർ പാസേജിന്റെ പണി പുരോഗമിക്കുകയാണെന്നും തൊട്ടടുത്ത് തന്നെ അത്തരത്തിലൊരു അടിപ്പാത പ്രായോഗികമല്ലെന്നും എന്നാൽ മറ്റു സംവിധാനത്തിലൂടെ മാർഗം കണ്ടെത്തുന്നതിനെ കുറിച്ച് പഠിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരത്തെത്തിയ കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിലും നിവേദനം നൽകി. അടിപ്പാത ആവശ്യം പരിഗണിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
കർമ്മസമിതി ചെയർമാൻ പി.കെ. പുരുഷോത്തമൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. ജയരാജൻ, കടമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ഗിരീശൻ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ഒ. രാജേഷ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. വിഷയം പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കെ. സുധാകരൻ എം.പി. അറിയിച്ചിരുന്നു. അണ്ടർ പാസേജ് ആവശ്യവുമായി വേണ്ടിവന്നാൽ കേന്ദ്ര മന്ത്രി ഗഡ്ഗരിയെ കാണാനും ആക്ഷൻ കമ്മിറ്റി ശ്രമിക്കുന്നുണ്ട്.