ജലമെട്രോ : 50 സീറ്റുള്ള ബോട്ടുകളും വരും; നവംബറിൽ സർവീസ് തുടങ്ങും

കൊച്ചി : ജലമെട്രോ സർവീസിന് കൂടുതൽ ബോട്ടുകൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. 50 പേർക്ക് കയറാവുന്ന 15 ബോട്ടുകൾക്ക് പുതുതായി ടെൻഡർ ക്ഷണിച്ചു. ആകെ ഇത്തരം 30 ബോട്ടുകൾ ഉണ്ടാകും. നൂറുപേർക്ക് കയറാവുന്ന അഞ്ച് ബോട്ടുകൾ ലഭിച്ചുകഴിഞ്ഞു. ഇവ വൈപ്പിൻ–-ഹൈക്കോടതി റൂട്ടിൽ പരീക്ഷണഓട്ടം നടത്തുകയാണ്. നവംബർ ആദ്യം ജലമെട്രോ സർവീസ് ആരംഭിക്കാൻ സജ്ജമാണെന്ന് അധികൃതർ പറഞ്ഞു. വൈപ്പിനിലും ഹൈക്കോടതിയിലും ജെട്ടിനിർമാണവും പൂർത്തിയാക്കി. വൈറ്റില–-കാക്കനാട് റൂട്ടിലും സർവീസിന് ഒരുങ്ങി.
നൂറുപേർക്ക് കയറാവുന്ന 23 ബോട്ടുകൾകൂടി ജൂണിൽ നൽകാമെന്ന് കൊച്ചി കപ്പൽശാല അറിയിച്ചിട്ടുണ്ട്. ഇതോടെ സർവീസ് വിപുലീകരിക്കാനാകും. പൂർണമായും പ്രവർത്തനസജ്ജമാകുമ്പോൾ 76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസിനുണ്ടാകും. ഇലക്ട്രിക്–-ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാൻ കഴിയും.