Connect with us

Breaking News

ലഭിച്ചത് 2 തവണ പട്ടികയിൽ വന്നു കിട്ടാതെ പോയ ഭാഗ്യം; ചൊവ്വ ശിവക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേക്ക്

Published

on

Share our post

കണ്ണൂർ :ശബരിമല മേൽശാന്തി നറുക്കെടുപ്പു നടക്കുമ്പോൾ ചൊവ്വ ശിവക്ഷേത്രത്തിൽ പൂജയിലായിരുന്നു മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് ജയരാമൻ നമ്പൂതിരി. അതുകഴിഞ്ഞ് പ്രഭാത ശീവേലി പുറപ്പെട്ടു ക്ഷേത്രം വലംവച്ചു കഴിഞ്ഞപ്പോഴാണ് ശബരിമല ശാസ്താവിനു പൂജ ചെയ്യാനുള്ള നിയോഗം തനിക്കാണെന്ന് അദ്ദേഹം അറിഞ്ഞത്. നറുക്കെടുപ്പ് ടിവിയിൽ കണ്ട ഡ്രൈവർ ആണു വിവരമറിയിച്ചത്. കാത്തുനിന്ന മാധ്യമപ്പടയുടെ മുന്നിലേക്കു സന്തോഷാശ്രുക്കൾ നിറഞ്ഞ കണ്ണുകളുമായെത്തിയ അദ്ദേഹം പറഞ്ഞു, ‘സന്തോഷം, ഭാഗ്യം, ഈശ്വര നിയോഗം… ഞാൻ പൂർണ തൃപ്തനായി.’ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളും ക്ഷേത്രത്തിലെത്തിയ ഭക്തരും ജയരാമൻ നമ്പൂതിരിയുമായി സന്തോഷം പങ്കിട്ടു.

ക്ഷേത്ര നടയിൽ വന്നു നിന്ന അദ്ദേഹം ചുറ്റും കൂടിയവർക്കെല്ലാം മധുരം നൽകി. അതിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഫോണിൽ അദ്ദേഹത്തിന് ആശംസ നേർന്നു. മേയർ ടി.ഒ.മോഹനനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും എത്തി പൊന്നാടയണിയിച്ചു. പിന്നീട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംഘടനാ നേതാക്കളുമെല്ലാം എത്തി. നിയുക്ത ശബരിമല മേൽശാന്തിയോടൊപ്പം വിശ്വാസികളും കമ്മിറ്റി ഭാരവാഹികളും ചിത്രം എടുത്തു.ചിലർ കാലിൽ വീണ് അനുഗ്രഹം വാങ്ങി. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡന്റ് ടി.എൻ.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് സി.മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.സന്തോഷ് തുടങ്ങിയവർ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം പുരാണങ്ങളും തത്വശാസ്ത്രവും ശ്ലോകങ്ങളും ഉദ്ധരിച്ചു കൃത്യമായ മറുപടി നൽകി. 16 വർഷമായി ശാന്തി ചെയ്തു വരുന്ന ചൊവ്വ ശിവക്ഷേത്രത്തിൽ വച്ചു തന്നെ ദൈവാനുഗ്രഹം ചൊരിയപ്പെട്ടതിന്റെ സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല. ഉച്ച വരെ ചൊവ്വ ക്ഷേത്ര നടയിലേക്കു നിയുക്ത ശബരിമല മേൽശാന്തിയെ കാണാൻ ഭക്തർ എത്തിക്കൊണ്ടിരുന്നു.ഉച്ചയോടെ മലപ്പട്ടത്തെ വീട്ടിലെത്തി. അവിടെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും സന്തോഷം പങ്കിടാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അമിതമായി ആഗ്രഹിച്ചിരുന്നില്ല. 2 തവണ പട്ടികയിൽ വന്നു കിട്ടാതെ വന്നപ്പോഴും നിരാശ തോന്നിയിരുന്നില്ല.

ഒരുപാട് ആളുകളുടെ പ്രാർഥനയുടെ ഫലമാണിത്. ഈശ്വര നിയോഗത്തിൽ പൂർണതൃപ്തിയുണ്ട്. ഒരു വർഷം ശബരിമലയിൽ താമസിച്ചു പൂജ ചെയ്യാൻ കഴിയുകയെന്നതു മാഹാഭാഗ്യമാണ്. സന്തോഷത്തോടെ അതു സ്വീകരിക്കുന്നുവെന്ന് ജയരാമൻ നമ്പൂതിരി പറഞ്ഞു.ജയരാമൻ നമ്പൂതിരി ആധ്യാത്മിക, ജ്യോതിഷ രംഗത്തും സജീവ സാന്നിധ്യംശ്രീകണ്ഠപുരം ∙ കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലം താണ്ടിയാണ് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി വളർന്നത്. ചെറിയ പ്രായത്തിൽ സഹോദരിമാർ പഠിക്കാൻ പറയുമ്പോൾ ‘ഞാൻ ശാന്തി ചെയ്തു ജീവിച്ചോളാം’ എന്നായിരുന്നു മറുപടിയെന്നു ബന്ധുക്കൾ ഓർക്കുന്നു. ജയരാമൻ നമ്പൂതിരി വളർന്നു ശബരിമല മേൽശാന്തിയായി.

അഡൂരിലെ കിഴുത്രിൽ ഇല്ലത്തെ കൊട്ടാരമെന്നാണു വിളിക്കുന്നത്. പേരിൽ പ്രൗഢിയുണ്ടെങ്കിലും സാമ്പത്തികനില ഭദ്രമായിരുന്നില്ല. ജയരാമൻ നമ്പൂതിരിയുടെ പിതാവ് കർഷകനായിരുന്നു.പരിമിതമായ സ്ഥലത്തു നടത്തുന്ന കൃഷിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു അന്ന് ഇല്ലത്തിന് മുതൽക്കൂട്ട്. സദ്യ ഒരുക്കാൻ പോയി കിട്ടുന്ന വരുമാനവും ഉണ്ടായിരുന്നു. ഈ കാശു കൊണ്ടു കുട്ടികളെ വളർത്താൻ നന്നായി പാടുപെട്ടു. കർക്കടകത്തിലെ ചോതി നക്ഷത്രത്തിൽ ആയിരുന്നു ജയരാമന്റെ ജനനം. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ 10ാം ക്ലാസ് ജയിച്ചതിനു ശേഷം തന്ത്രവിദ്യാപഠനത്തി ലേക്കു തിരിയുകയായിരുന്നു. ക്ഷേത്ര അനുഷ്ഠാനങ്ങളായ കലശങ്ങൾ, കോടി അർച്ചന, ലക്ഷാർച്ചന എന്നിവയ്ക്കും മുഖ്യകാർമികത്വം വഹിച്ചിട്ടുണ്ട്.ആധ്യാത്മിക പ്രഭാഷണം, ജ്യോതിഷം എന്നിവയിലും പ്രശസ്തനാണ്. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലടക്കം പ്രതിഷ്ഠ നടത്തിയിട്ടു ണ്ട്.

ഇല്ലത്തിന്റെ പരിസരത്തെ അഡൂർ ശിവക്ഷേത്രത്തിൽ 11 വർഷമായി നടക്കുന്ന രവ്യരുദ്രത്തിന്റെ മുഖ്യ പരികർമി ജയരാമനാണ്. വൃശ്ചികം 1 മുതൽ 11 വരെയാണ് സാധാരണയായി ദ്രവ്യരുദ്രം നടക്കുന്നത്. 300 വർഷത്തോളം പഴക്കമുള്ള ഇല്ലത്തിന്റെ പരിസരത്ത് ഇപ്പോൾ 11 താവഴികൾ താമസിക്കുന്നുണ്ട്. പിതാവ് കൃഷ്ണൻ നമ്പൂതിരി 1991ൽ മരിച്ചു. മാതാവ് ശ്രീദേവി അന്തർജനവും ജീവിച്ചിരിപ്പില്ല.കെ.മോഹനൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക അന്തർജനം, സുജാത അന്തർജനം, പരമേശ്വരൻ നമ്പൂതിരി, ജയശ്രി അന്തർജനം എന്നിവരാണു സഹോദരങ്ങൾ. 2008ൽ വിവാഹിതനായി. ഭാര്യ ആർദ്ര എംഎ മലയാളം ബിഎഡ്കാരിയാണ്. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിലും മലപ്പട്ടം ജിഎച്ച്എസ്എസിലും ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു ജയരാമൻ നമ്പൂതിരി ചൊവ്വ ക്ഷേത്രത്തിൽ നിന്നു വീട്ടിലെത്തിയത്.അദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. മധുരം നൽകി എല്ലാവരും സന്തോഷം പങ്കിട്ടു. നാട്ടുകാരും പരിചയക്കാരും ബന്ധുക്കളുമെല്ലാം നിയുക്ത ശബരിമല മേൽശാന്തിക്ക് ആശംസകൾ അറിയിക്കാൻ വീട്ടിൽ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകിട്ട് അഡൂർ ശിവക്ഷേത്രത്തിൽ ജയരാമൻ നമ്പൂതിരിക്കു സ്വീകരണം നൽകി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!