കെ.എസ്.ആർ.ടി.സി ഡ്യൂട്ടിപരിഷ്കരണം പരീക്ഷണത്തിലേക്ക്; പണിമുടക്കിലുറച്ച് ടി.ഡി.എഫ്.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിൽ 12 മണിക്കൂർവരെ പരമാവധി നീളാവുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനമായി.ഒമ്പത് ഡിപ്പോകളിലേക്ക് ഷെഡ്യൂൾ തയ്യാറാക്കിയെങ്കിലും പരസ്പരധാരണയെത്തുടർന്ന് ശനിയാഴ്ചമുതൽ പാറശ്ശാല ഡിപ്പോയിൽമാത്രമാകും പുതിയ ഡ്യൂട്ടിക്രമം നടപ്പാക്കുക.
സി.ഐ.ടി.യു., ബി.എം.എസ്. സംഘടനകൾ ഇതുസംബന്ധിച്ച് മാനേജ്‌മെന്റുമായി ധാരണയിലെത്തിയെങ്കിലും കോൺഗ്രസ് സംഘടനയായ ടി.ഡി.എഫ്. പണിമുടക്കിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ചമുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച ടി.ഡി.എഫിന്റെ അടിയന്തരയോഗം ചേരുന്നുണ്ട്.മാനേജ്‌മെന്റ് തയ്യാറാക്കി കൈമാറിയ ഷെഡ്യൂളുകളിൽ അപാകമുണ്ടെന്ന് തൊഴിലാളിസംഘടനകൾ ആരോപിച്ചു.തിരക്കുള്ള പലറൂട്ടുകളിലും ആവശ്യത്തിന് ബസുകളില്ലാത്തവിധത്തിലാണ് ക്രമീകരണമെന്നാണ് പരാതി.
ഷെഡ്യൂൾസമയം കുറച്ചിട്ടുണ്ട്. ഇതുകാരണം ബസുകൾ നിശ്ചിതസമയത്ത് ഓടിയെത്തില്ല. ഇവ പരിഹരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സർക്കാർ നിശ്ചയിച്ചപ്രകാരം ഡ്യൂട്ടിപരിഷ്കരണം ആരംഭിക്കേണ്ടതുണ്ടെന്ന് സി.എം.ഡി. ബിജു പ്രഭാകർ പറഞ്ഞു.റൂട്ടുകൾ പുനഃക്രമീകരിച്ചതാണെന്ന അവകാശവാദമാണ് മാനേജ്‌മെന്റ് ഉയർത്തിയത്. നിലവിൽ തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂളുകൾ യാത്രാക്ലേശം കൂട്ടുകയും ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനകൾ ആരോപിച്ചു.