കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി

Share our post

ഇരിട്ടി : മേഖലയിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി

കഴിഞ്ഞ ദിവസം കരിക്കോട്ടക്കരിയിൽ മാവോവാദികളെത്തി പ്രദേശവാസികളിൽനിന്ന് സാധനങ്ങൾ വാങ്ങി വനത്തിനുള്ളിലേക്ക് മടങ്ങിയിരുന്നു. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിനുപിന്നാലെയാണ് കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ ആന്റി നക്സൽ സേനയുടെ പരിശോധന തുടങ്ങിയത്. കർണാടകയുടെ ബ്രഹ്മഗിരി മലനിരകളിൽനിന്നാണ് മാവോവാദികൾ എത്തിയതെന്നാണ് സംശയിക്കുന്നത്. ചുരം പാതവഴി വരുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്.

അതിർത്തിയിൽ പോലീസിന്റെ പരിശോധനയ്ക്ക് സ്ഥിരം സംവിധാനമില്ല. അതിർത്തി കടന്ന് മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങളും വ്യാപകമായി എത്തുന്നുണ്ട്. കിളിയന്തറയിൽ എക്സൈസ് ചെക് പോസ്റ്റുണ്ടെങ്കിലും പോലീസിന്റെ പരിശോധനയ്ക്ക് പ്രത്യേക സംവിധാനങ്ങളില്ല. നേരത്തെ കോവിഡ് കാലത്ത് അതിർത്തിയിൽ സ്ഥിരമായി പരിശോധന നടത്തിയിരുന്നെങ്കിലും കൂട്ടപുഴ പഴയ പാലത്തിന് സമീപത്തെ കടമുറിയാണ് താത്കാലികമായി ഉപയോഗിച്ചിരുന്നത്. കൂട്ടുപുഴയിൽ പുതിയ പാലം യാഥാർഥ്യമായതോടെ സ്ഥിരമായി പരിശോധനയ്ക്ക് എത്തുന്ന പോലീസിനോ എക്സൈസിനോ പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ല.

ഇപ്പോൾ മാവോവാദി പരിശോധന സ്ഥിരമായി നടത്തുമ്പോഴും മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെ സേനാംഗങ്ങൾ ഏറെ പ്രയാസം നേരിടുന്നു. ഓണക്കാലമെത്തുന്നതോടെ അതിർത്തിയിൽ 24 മണിക്കൂറും പരിശോധനയുണ്ടാകും.

ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതിനാണ് പരിശോധന നടത്തുന്നത്. കൂട്ടുപുഴയിൽ കെ.എസ്.ടി.പി.യുടെ അധീനതയിൽ തന്നെ പരിശോധനയ്ക്ക് സ്ഥിരംസംവിധാനം ഏർപ്പെടുത്താനുള്ള സ്ഥലമുണ്ടെങ്കിലും ഇതൊന്നും അധികൃതർ ഉപയോഗപ്പെടുത്തുന്നില്ല. അതിർത്തിയിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം നേരത്തേതന്നെ ഉയർന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!