ലൈനിൽനിന്ന് ഷോക്കടിക്കില്ല: ഇതാ, കെ.എസ്.ഇ.ബി.യുടെ തോട്ടി
വൈദ്യുതക്കമ്പികളിൽ ലോഹത്തോട്ടികൾ തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി വൈദ്യുതിബോർഡ്. ലോഹത്തോട്ടികൾക്കുപകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെ.എസ്.ഇ.ബി. നേരിട്ട് വിതരണംചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്.
ഫൈബറോ പി.വി.സി.യോ ഉപയോഗിച്ചുള്ള തോട്ടികൾ ഇറക്കാനാണ് ധാരണ. ഇത്തരം ഇൻസുലേറ്റഡ് തോട്ടികൾ കേരള അഗ്രോ ഇൻഡസ്‌ട്രീസ് കോർപ്പറേഷൻ നിർമിക്കും. ഒരു തോട്ടിക്ക് 1860 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുരക്ഷിതമായി എങ്ങനെ ഇൻസുലേറ്റഡ് തോട്ടികളുണ്ടാക്കാമെന്ന് വിദഗ്ധാഭിപ്രായം ആരാഞ്ഞശേഷമായിരിക്കും നിർമാണം തുടങ്ങുക.
മാസത്തവണയായും പണമടയ്ക്കാം
ഇപ്പോൾ ലോഹത്തോട്ടികൾ ഉപയോഗിക്കുന്നവർ അവ കെ.എസ്.ഇ.ബി.ക്ക് നൽകിയാൽ പകരം തോട്ടികൾ നൽകും. തോട്ടി ഉപയോഗിക്കുന്നതിനിടെ വൈദ്യുതക്കന്പിയിൽനിന്ന് ഷോക്കേറ്റ് അപകടമരണങ്ങളുണ്ടായ അഞ്ചുസെക്‌ഷനുകളിലെ 50 ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടമായി നൽകുക. ലോഹത്തോട്ടികൾ തിരികെനൽകാൻ സാധിക്കാത്തവർക്ക് തോട്ടിയുടെ വില മാസതവണപോലെ വൈദ്യുതിബില്ലിൽ ചേർത്തുനൽകും. ഇൻസുലേറ്റഡ് തോട്ടിയുണ്ടാക്കുന്ന രീതി വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
