ബക്കളത്ത് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

Share our post

തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് സ്വകാര്യബസ് മറിഞ്ഞ് ചെമ്പേരി നെല്ലിക്കുറ്റിയിലെ ജോബിയ ജോസഫ് (28)മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ ബസ് കണ്ടക്ടര്‍ മാങ്ങാടെ രതീഷിനെ (39) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിലാത്തറിയിലെ നേരിയമ്പാടത്ത് മുസ്തഫ (64), നേരിയമ്പാടത്ത് റഹ്‌മത്ത്, പയ്യന്നൂരിലെ രശ്മി ജഗദീഷ് (34), ഏഴോത്തെ ജിഷ പടിഞ്ഞാറെ പുരയില്‍ (39), കൊയ്യത്തെ സി.സൂര്യ (32), പറശ്ശിനിക്കടവിലെ കെ. അദ്വൈത്  (18), പുലിക്കുരുമ്പയിലെ തോമസ് വടക്കേടത്ത് (65) തുടങ്ങി പരിക്കേറ്റ മറ്റ് യാത്രക്കാരെ തളിപ്പറമ്പ് ലൂര്‍ദ് ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നു. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നേല്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ടെത്തിയ ബസ് റോഡരികിലേക്ക് ചെരിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തിറക്കി ആസ്പത്രിയിലെത്തിച്ചത്.

ബസ്സിനകത്ത് കുടങ്ങിപ്പോയ ജോബിയ ജോസഫിനെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണുള്ളത്. നെല്ലിക്കുറ്റിയിലെ പാലോലില്‍ ടോമി, ആനി ദമ്പതിമാരുടെ മകളാണ് മരണപ്പെട്ട ജോബിയ ജോസഫ്. കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയിൽ സ്റ്റാഫ് നഴ്‌സാണ്. ഭര്‍ത്താവ്: നിധിന്‍ ചക്കാങ്കല്‍. മകന്‍: രണ്ടര വയസ്സുള്ള എയ്ബന. സഹോദരന്‍ ജോബി. സംസ്‌കാരം പിന്നീട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!