ബസ് യാത്രയിലെ സ്ത്രീകളുടെ ലാഭം സമ്പാദ്യമാക്കും; കെഎസ്എഫ്ഇ’പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Share our post

ആലുവ: കേരളത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിനുണ്ടാകുന്ന ആയിരം കോടി രൂപയുടെ നഷ്ടത്തെ വെറുമൊരു സാമ്പത്തിക നഷ്ടമായി താൻ കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക-സാമ്പത്തിക മാറ്റത്തിന് കാരണമാകുമെന്നും, ആയിരം കോടി രൂപയേക്കാൾ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസ് യാത്രയിലൂടെ ലാഭിക്കുന്ന ഈ പണം സ്ത്രീകൾ പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ അവർക്ക് ഭാവിയിൽ ഒരു വലിയ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം പ്രിയദർശനി പദ്ധതിയിൽ ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ബസ് യാത്രയിലെ ഈ ലാഭം പിങ്ക് ചിട്ടി വഴി വനിതകളുടെ കൈകളിലേക്ക് എത്തുന്നതോടെ അവരുടെ വരുമാന മാർഗ്ഗങ്ങളിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!