ലീഡർ കെ. കരുണാകരന്റെ മകൾ ഇന്ന് എവിടെയാണ്’; സണ്ണി ജോസഫിന്റെ സഹോദരൻ ബി.ജെ.പി. അദാലത്തിൽ
കണ്ണൂർ: ബി.ജെ.പി. മമ്പറത്ത് നടത്തിയ മെഗാ അദാലത്തിൽ കെ.പി.സി.സി. പ്രസിഡന്റിന്റെ സഹോദരൻ ഷാജി ജോസഫും. ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട ലൈസൻസിനായി നിരവധിതവണ സമീപിച്ചിട്ടും ഇടപെടാൻ സണ്ണി ജോസഫ് തയ്യാറായില്ലെന്ന് ഷാജി പറയുന്നു. യു.പി.എ. സർക്കാർ കേന്ദ്രം ഭരിക്കുന്ന സമയത്ത് ഉമ്മൻ ചാണ്ടിയാണ് സംസ്ഥാനം ഭരിച്ചത്.
സണ്ണി ജോസഫ് അക്കാലത്ത് എം.എൽ.എ.യാണ് എന്നിട്ടും പ്രശ്നപരിഹാരമുണ്ടായിട്ടില്ലെന്ന് ഷാജി ജോസഫ് പറഞ്ഞു. ന്യായമായ ആവശ്യംപോലും പരിഗണിച്ചില്ല. അതുകൊണ്ടാണ് ബി.ജെ.പി.യുടെ അദാലത്തിൽ എത്തിയത്. ബി.ജെ.പി.യിൽ ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി.
‘ലീഡർ കെ. കരുണാകരന്റെ മകൾ ഇന്ന് എവിടെയാണ്. എ.കെ. ആന്റണിയുടെ മകൻ ഏത് പാർട്ടിയിലാണ്. 2007 മുതൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നും രാഷ്ട്രീയം മാറുന്നതിൽ പ്രശ്നമില്ല’. -അദ്ദേഹം പറഞ്ഞു.
