ശബരിമല മണ്ഡലകാലത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ
പത്തനംതിട്ട :ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ . ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഇരുദിശയിലേക്കും 32 സ്‌പെഷ്യലുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം 274 സര്‍വീസുകളാണ് നടത്തുക. കാക്കിനഡ-കോട്ടയം സ്‌പെഷ്യല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷ്യല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷ്യല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷ്യല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷ്യല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷ്യല്‍, മച്ചിലിപട്ടണം-കൊല്ലം സ്‌പെഷ്യല്‍, നര്‍സാപൂര്‍-കൊല്ലം സ്‌പെഷ്യല്‍ എന്നീ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് സർവീസുകള്‍ക്ക് ഈടാക്കുക.
ഇതില്‍ കാക്കിനഡ-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. അതേസമയം, മണ്ഡലകാലം പരിഗണിച്ച് ചെങ്ങന്നൂർ റെയില്‍വെ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികള്‍, കാത്തിരിപ്പ് മുറികള്‍, പോലീസ്-വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന ആവശ്യം ഉയർന്നു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകള്‍, ഇതര സംസ്ഥാന ഭാഷകളില്‍ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങള്‍, കുടിവെള്ളം, മൊബൈല്‍ ചാർജിങ് പോയിന്റുകള്‍, ശൗചാലയങ്ങള്‍, വിരി വെക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ തീർഥാടനം ആരംഭിക്കുന്ന ആദ്യ ദിനം മുതല്‍ പൂർണമായി പ്രവർത്തനക്ഷമമാക്കണം.
യാത്രക്കാരുടെയും അയ്യപ്പഭക്തരുടെയും സുരക്ഷക്കായി അധിക ആർ.പി.എഫ് ഉദ്യോഗസ്ഥരും നിരീക്ഷണ ക്യാമറകളും വിന്യസിക്കണം തിരക്ക് നിയന്ത്രണം, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്ന് ഏകോപിത പ്രവർത്തനം നടത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടിരുന്നു.
