പന്നിയൂരിലെ സ്വര്‍ണക്കവര്‍ച്ച; അറസ്റ്റിലായത് അടുത്ത ബന്ധു

Share our post

തളിപ്പറമ്പ്: പന്നിയൂരില്‍ 12.42 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത് അടുത്ത ബന്ധു. പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരി റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം സുബീര്‍(42) ആണ് പിടിയിലായത്. പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയുമാണ് കവര്‍ന്നത്. പന്നിയൂര്‍ പള്ളിവയലില്‍ പന്നിയൂര്‍ എ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി. റഷീദയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒക്ടോബര്‍ 17 ന് രാവിലെ 10 നും നവംബര്‍ 2 ന് രാവിലെ 9.30 നും ഇടയിലാണ് കവര്‍ച്ച നടന്നത്. ബെഡ്‌റൂമിലെ അലമാരയില്‍ നിന്നും 3.5 പവന്റെയും 4.5 പവനന്റെയും മാലകളും 2 പവന്റെ വളയും ഒരു പവന്റെ കൈചെയിനും അര പവന്‍ മോതിരവും അരപവന്റെ 2 ജോഡി കമ്മലുകളുമാണ് മോഷ്ടിച്ചത്. ഒരു 27,000 രൂപയും മോഷ്ടാവ് കൊണ്ടുപോയിരുന്നു. സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായ മുസ്തഫയെ പരിചരിക്കാന്‍ വരാറുണ്ടായിരുന്ന സുബീര്‍ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് കവര്‍ച്ച നടത്തുയായിരുന്നു. മോഷണം നടത്തിയത് മുസ്തഫയെ കാണാന്‍ എത്തിയ ബന്ധുക്കളില്‍ ആരോ ആണെന്ന് ഉറപ്പുള്ളതിനാല്‍ പരാതി കൊടുക്കാതെ എടുത്തവര്‍ തിരിച്ച് തരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരിച്ചുകിട്ടാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ഇന്നലെ രാത്രിയിലാണ് സംശയത്തിന്റെ പേരില്‍ പോലീസ് സുബീറിനെ പിടികൂടി ചോദ്യം ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!