ലൈംഗിക പീഡന കേസ്: സ്വാമി ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: വിദ്യാർഥിനികളുടെ പീഡനപരാതികൾക്കു പിന്നാലെ ഒളിവിൽപോയ സ്വാമി ചൈതന്യാനന്ദയെ പൊലീസ് അറസ്റ്റു ചെയ്തു. ആഗ്രയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് ഡയറക്ടറായിരുന്നു. പീഡനപരാതികൾ പുറത്തുവന്നതോടെ ദേശീയ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന കുട്ടികളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നു വിദ്യാർഥികൾ മൊഴി നൽകിയിരുന്നു.സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലർ വെളിപ്പെടുത്തി. ജൂലൈ 28നു പിജിഡിഎം 2023 ബാച്ചിലെ വിദ്യാർഥി സ്ഥാപനത്തിനു നൽകിയ പരാതിക്കു പിന്നാലെ, വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥ അയച്ച ഇ–മെയിൽ സന്ദേശമാണ് ചൈതന്യാന്ദയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്.
അന്വേഷണം നടക്കുന്ന കാലഘട്ടത്തിൽ 50 ലക്ഷത്തോളം രൂപയാണ് ഇയാൾ തന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. വ്യത്യസ്ത പേരുവിവരങ്ങൾ ഉപയോഗിച്ചാണ് ഒളിവിലുള്ള ഇയാൾ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്.18 ബാങ്ക് അക്കൗണ്ടുകളും അതിലായി 28 ഫിക്സഡ് ഡെപ്പോസിറ്റുകളും ഇയാൾക്കുണ്ട്. അതിൽ എട്ട് കോടിയോളം രൂപയാണുള്ളത്. ഇതെല്ലാം പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പെൺകുട്ടികൾ ഉന്നയിച്ചത്. രാത്രി അശ്ലീലസന്ദേശങ്ങളയക്കുക, ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക, പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുക്കിലും മൂലയിലും സിസിടിവി വയ്ക്കുക, ഇയാളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നവരിൽ നിന്ന് ഫീസ് കൂട്ടി വാങ്ങുകയും മാർക്ക് കുറയ്ക്കുകയും ചെയ്യുക, ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഉപയോഗിച്ച് പെൺകുട്ടികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെയുള്ള പരാതികളാണ് ഇയാൾക്കെതിരെ നൽകിയിരിക്കുന്നത്.