പാലിയേക്കരയിൽ ടോൾ പിരിവിന് വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി : പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. പ്രശ്നങ്ങൾക്ക് പരിഹാരമായോ എന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ തൃശൂർ ജില്ലാ കലക്ടറോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. മോണിറ്ററിങ് കമ്മിറ്റിയുടെ ചെയർമാനാണ് തൃശൂർ ജില്ലാ കലക്ടർ. കലക്ടർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ഇന്ന് കലക്ടർ ഓൺലൈനായി ഹാജരായി റിപ്പോർട്ട് നൽകി. വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് എൻഎച്ച്എഐയ്ക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എൻഎച്ച്എഐ മറുപടി നൽകി. കാര്യങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല എന്നാണ് കലക്ടറുടെ വിശദീകരണത്തിൽനിന്നും മനസിലാകുന്നതെന്നും കോടതി പറഞ്ഞു. യാത്രക്കാർക്ക് സുഗമമായ ഗതാഗതത്തിന് അവസരം ഒരുക്കുന്നതുവരെ വിലക്ക് തുടരേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. റോഡ് ഗതാഗത യോഗ്യമാക്കാതെ ടോൾ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സർവീസ് റോഡുകളിലെ തകരാർ പരിഹരിക്കാതെ തന്നെ ടോൾ നിരക്ക് വർധിപ്പിക്കുന്ന നടപടിയാണ് ദേശിയപാത അതോറിറ്റി സ്വീകരിച്ചത്. എല്ലാ സർവീസ് റോഡുകളും കുഴിയടച്ച് ഗതാഗത യോഗ്യമാക്കിയിട്ടില്ല എന്നാണ് കലക്ടറുടെ റിപ്പോർട്ട്. തൃശൂര്‍ പേരാമ്പ്രയിൽ ഇപ്പോഴും അപകട സാധ്യതയുള്ള കുഴികളുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നത്.