നാടെങ്ങും ആഹാ… ആഹ്ലാദം ; അല്ലലില്ലാതെ ഓണത്തിന് 20,000 കോടി

തിരുവനന്തപുരം: തിരുവോണത്തിന് ഒരുനാൾ മാത്രം ശേഷിക്കെ നാടാകെ ആവേശത്തിൽ. വിപണികൾ സജീവമായതോടെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനത്തിരക്ക്. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം ബുധനാഴ്‌ച തുടങ്ങുന്നതോടെ തിരക്കും ആവേശവും ഇരട്ടിയാകും. എല്ലാ വിഭാഗം ജനങ്ങളിലേക്കും സംസ്ഥാന സർക്കാരിന്റെ കരുതൽ സ്‌പർശമെത്തി എന്നതാണ് ഇത്തവണത്തെ സവിശേഷത. രാജ്യമാകെ രൂക്ഷമായ വിലക്കയറ്റം കേരളത്തിൽ വിപണി ഇടപെടലിലൂടെ ഗണ്യമായി തടഞ്ഞുനിർത്താനായി. അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ 20,000 കോടിയിലധികം രൂപയാണ് സംസ്ഥാനം ചെലവിട്ടത്. ചരിത്രത്തിലാദ്യമായാണ് ഓണച്ചെലവിന് ഇത്രയധികം രൂപ ചെലവിടുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലാണിത്. ഉത്സവബത്തയും ബോണസും അടക്കം ഓണത്തോടനുബന്ധിച്ചുള്ള ധനസഹായങ്ങളെല്ലാം ഇക്കുറി വർധിപ്പിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ് 3200 രൂപ വീതം ക്ഷേമ പെൻഷൻ ലഭിച്ചത്. ഇതിനുമാത്രം 1800 കോടി ചെലവിട്ടു. ജീവനക്കാർക്കും അധ്യാപകർക്കും വർധിപ്പിച്ച ബോണസിനൊപ്പം ക്ഷാമബത്ത കുടിശ്ശികയും വിതരണം ചെയ്‌തു. 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് പ്രത്യേക സഹായം ലഭിച്ചത്. കരാർ, സ്‌കീം തൊഴിലാളികളുടെ ഉത്സവബത്തയും 250 രൂപ വർധിപ്പിച്ചു.
അഞ്ചര ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനമായി 1200 രൂപ വീതം നൽകി. 6.03 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകി. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്‌ടറി തൊഴിലാളികൾക്ക് 2250 രൂപ വീതവും തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റും നൽകി. 12,500 ഖാദി തൊഴിലാളികൾക്ക് 2000 രൂപ വീതം ഉത്സവബത്ത നൽകി. 3.8 ലക്ഷം പരമ്പരാഗത തൊഴിലാളികൾക്ക് 50 കോടി രൂപയാണ് അധികസഹായം നൽകിയത്. ഹരിതകർമ സേന, സിഡിഎസ് അധ്യക്ഷർ, കോസ്റ്റൽ വളണ്ടിയർമാർ എന്നിവർക്കും ഓണ അലവൻസ് നൽകി. സപ്ലൈകോയും കൺസ്യൂമർഫെഡും കൃഷിവകുപ്പും വിപണിയിൽ ഇടപെട്ട് വിജയംകണ്ട ഓണക്കാലം കൂടിയാണിത്. സപ്ലൈകോ വിൽപ്പന 325 കോടി കടന്നു. 55 ലക്ഷം പേരാണ് സപ്ലൈകോയിലെത്തിയത്.
കെഎസ്‌ആർടിസിയിൽ ബോണസും ഉത്സവബത്തയും നൽകി
ജീവനക്കാർക്ക് ശന്പളവും ആനുകൂല്യങ്ങളും ഓണത്തിനുമുന്പ് നൽകി കെഎസ്‌ആർടിസി. 24,000 രൂപയിൽ കുറവ് ശമ്പളമുള്ള ജീവനക്കാർക്ക് ബോണസും മറ്റ് ജീവനക്കാർക്ക് ഉത്സവബത്തയും നൽകി. 7000 രൂപയാണ് ബോണസ്. സ്ഥിര ജീവനക്കാർക്ക് 3000 രൂപ ഉത്സവബത്ത നൽകാൻ 6.3 കോടി രൂപ വേണ്ടിവന്നു. ആറായിരത്തോളം താൽക്കാലിക ജീവനക്കാർക്ക് ഉത്സവബത്ത 1000 രൂപ തിങ്കളാഴ്‌ച നൽകി. ശന്പളം 31ന് കൊടുത്തു.
സഹകരണ സംഘം ജീവനക്കാർക്ക് ഡിഎ വർധിപ്പിച്ചു
സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിച്ചു. 2022 ജൂലൈ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. ശന്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് ആറ് ശതമാനവും മറ്റു സംഘങ്ങളിലെ ജീവനക്കാർക്ക് ആനുപാതികമായും ക്ഷാമബത്തയിൽ വർധന ലഭിക്കും.