ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിപദവി നഷ്ടമാകും; ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുന്ന ബിൽ ഉൾപ്പെടെ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇത് ഉൾപ്പെടെ മൂന്ന് ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുക. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുന്ന പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ബില്ലുകളാണ് അവതരിപ്പിക്കുക. എന്നാൽ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. പ്രതിപക്ഷത്തെയും സംസ്ഥാന സര്‍ക്കാരുകളേയും വേട്ടയാടാനുള്ള കേന്ദ്ര നീക്കമാണ് ബില്ലിന് പിന്നിലെന്ന് എംപിമാര്‍ ആരോപിച്ചു. അഴിമതി കേസിൽ ഉൾപ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ 31-ാം ദിവസം മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലിൽ പറയുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമാണ്. 30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. തുടർന്ന് ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് എന്നിവയാണ് മറ്റ് ബില്ലുകൾ.
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തതിന് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ എന്നിവരെ അറസ്റ്റ് ചെയ്ത് 30 ദിവസം തുടർച്ചയായി തടങ്കലിൽ വച്ചാൽ, 31-ാം ദിവസത്തിനുള്ളിൽ സംസ്ഥാന മന്ത്രിമാരെ രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരും, മുഖ്യമന്ത്രിമാരെ ഗവർണറും, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിയെ ലെഫ്റ്റനന്റ് ഗവർണറും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബില്ലുകൾ പറയുന്നു. എന്നാൽ, കസ്റ്റഡിയിൽ നിന്ന് മോചിതരായാൽ അവരെ വീണ്ടും നിയമിക്കാമെന്ന് ബില്ലുകളിൽ പറയുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാർമികതയെ ദുർബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകുന്ന വിശദീകരണം.