ഒമ്പതാം ക്ലാസുകാരിക്ക് പീഡനം; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ

തളിപ്പറമ്പ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കോറോം കാനായി പരവന്തട്ട സ്വദേശി അനീഷ് കുമാര്‍(42)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവുമായി അനീഷ് സോഷ്യല്‍മീഡിയ വഴി പരിചയത്തിലായിരുന്നു. തുടര്‍ന്ന് അനീഷും പെണ്‍കുട്ടികളുടെമാതാവായ യുവതിയും മൂന്ന് മക്കള്‍ക്കൊപ്പം പറശിനിക്കടവില്‍ എത്തിയതായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനി, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി, ഇളയ കുട്ടി എന്നിവര്‍ക്കൊപ്പം എത്തിയ മാതാവ് അനീഷിനൊപ്പം പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് പീഡിപ്പിച്ചത്. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന കുട്ടി വിവരം അധ്യാപികയോട് പറയുകയും കൗണ്‍സിലിംഗ് നടത്തിയശേഷം ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു.