Connect with us

Kerala

പ്ലസ് വൺ പ്രവേശനം; അറിയേണ്ടതെല്ലാം

Published

on

Share our post

എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള പ്രധാന ഉപരിപഠന മാർഗമായ ഹയർസെക്കൻഡറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട ഒഴികെ മുഴുവൻ മെറിറ്റ് സീറ്റുകളിലേക്കും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തുന്ന ഏകജാലക പ്രവേശനത്തിലൂടെയാണ് അലോട്മെൻറ് നടക്കുന്നത്. മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വോട്ടകളില്‍ സ്കൂള്‍തലത്തില്‍ അപേക്ഷിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inല്‍ ലഭ്യമാണ്. ഓണ്‍ലൈൻ വഴി മെയ് 14 മുതല്‍ 20 വരെ https://hscap.kerala.gov.in ല്‍ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെൻറ് മെയ് 24നും ആദ്യ അലോട്ട്മെൻറ് ജൂണ്‍ രണ്ടിനും നടത്തും.

പ്രവേശന യോഗ്യത

എസ്.എസ്.എല്‍.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്‌.എസ്.എല്‍.സി സ്കീമുകളില്‍ പരീക്ഷ ജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളില്‍ പരീക്ഷയെഴുതിയവരുടെ മാർക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക.

2025 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂർത്തിയാകണം. 20 വയസ്സ് കവിയാൻ പാടില്ല. കേരളത്തില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.

കേരളത്തിലെ പൊതുപരീക്ഷ ബോർഡില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ രണ്ടു വർഷംവരെ ഇളവുണ്ടാകും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.

അപേക്ഷ കാൻഡിഡേറ്റ് ലോഗിൻ വഴി

അപേക്ഷിക്കാൻ https://hscap.kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ്വേയിലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈല്‍ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നല്‍കി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷിക്കുന്നതിന് പുറമെ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്. അപേക്ഷിക്കല്‍, അപേക്ഷ പരിശോധന, ട്രയല്‍ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖകളുടെ സമർപ്പണം, ഫീസ് ഒടുക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് കാൻഡിഡേറ്റ് ലോഗിൻ നിർബന്ധമാണ്.

കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE ലിങ്കിലൂടെ സ്വന്തമായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്കീം ‘others’ വിഭാഗത്തില്‍ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയില്‍ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റില്‍) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഭിന്നശേഷി വിഭാഗത്തിലുള്ളവർ മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ സർട്ടിഫിക്കറ്റുകളൊന്നും അപ്ലോഡ് ചെയ്യേണ്ട.

അപേക്ഷിക്കലും ഓപ്ഷനും

ലോഗിൻ പേജില്‍ യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്ബർ, മാസം, വർഷം, ജനനതീയതി, മൊബൈല്‍ നമ്പർ എന്നിവ നല്‍കി ‘Application Submission Mode’ (സ്വന്തമായോ/ സ്കൂള്‍ സഹായക കേന്ദ്രം/ മറ്റ് രീതി) തെരഞ്ഞെടുക്കുകയും സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതോടെ ഓണ്‍ലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരം നല്‍കണം.

അപേക്ഷകന്‍റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവർത്തനത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ ‘ടിക്ക്’ മാർക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവർ ചാൻസ് 1 എന്ന് രേഖപ്പെടുത്തണം. ആദ്യമായി പരീക്ഷയെഴുതിയ വർഷം തന്നെ സേ പരീക്ഷയിലൂടെ ജയിച്ചവർ ചാൻസ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം തവണകളായാണ് പാസായതെങ്കില്‍ എത്ര തവണ എന്നത് ചാൻസായി രേഖപ്പെടുത്തണം. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് വരും. ഗ്രേഡ് പോയൻറ് നല്‍കിയാല്‍ സുപ്രധാന ഘട്ടമായ ഓപ്ഷൻ നല്‍കുന്ന പേജില്‍ എത്തും.

പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും തുടർന്നുള്ള മുൻഗണനാ ക്രമത്തില്‍ നല്‍കണം. ഇങ്ങനെ കൂടുതല്‍ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തില്‍ നല്‍കാം.

പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍aw (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചാല്‍ അതിന് ശേഷമുള്ള ഓപ്ഷനുകള്‍ (ലോവർ ഓപ്ഷൻ) റദ്ദാകും. അലോട്ട്മെൻറ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകള്‍ (ഹയർ ഓപ്ഷൻ) നിലനില്‍ക്കും. ആവശ്യമുള്ള ഓപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തി ഫൈനല്‍ കണ്‍ഫർമേഷൻ നല്‍കി അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.

വിഷയ കോമ്പിനേഷനുകള്‍

സയൻസ് വിഷയങ്ങളില്‍ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമ്ബത് വിഷയ കോമ്ബിനേഷനുകളാണ് ലഭ്യമാകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോം സയൻസ്, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയൻസ് കോമ്പിനേഷനില്‍ വരുന്ന വിഷയങ്ങള്‍. മാനവിക വിഷയങ്ങള്‍ക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 32 വിഷയ കോമ്പിനേഷനുകളാണുള്ളത്. കൊമേഴ്സ് ഗ്രൂപ്പില്‍ നാല് കോമ്പിനേഷനും ലഭ്യമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളില്‍ ലഭ്യമായ കോമ്പിനേഷനുകള്‍ ഏതാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

ഹെല്‍പ് ഡെസ്കുകള്‍

അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ച സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷിക്കാം. പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും ഉപയോഗിക്കാം. സ്കൂള്‍തലത്തില്‍ ഇതിന് ഹെല്‍പ് ഡെസ്കുകള്‍ പ്രവർത്തിക്കും.

പ്രവേശന സമയക്രമം

മെറിറ്റ് ക്വോട്ട (ഏകജാലകം)

* അപേക്ഷ സമർപ്പണം: മെയ് 14-20

* ട്രയല്‍ അലോട്ട്മെൻറ്: മെയ് 24

* ഒന്നാം അലോട്ട്മെൻറ്: ജൂണ്‍ രണ്ട്

* മൂന്നാം അലോട്ട്മെൻറ് അവസാനിക്കല്‍: ജൂണ്‍ 17

* ക്ലാസ് തുടങ്ങുന്നത്: ജൂണ്‍ 18

* സപ്ലി. അലോട്ട്മെൻറ്: ജൂണ്‍ 28 -ജൂലൈ 23

സ്പോർട്സ് ക്വോട്ട

* രജിസ്ട്രേഷനും വെരിഫിക്കേഷനും: മെയ് 23 – 28.

* ഓണ്‍ലൈൻ രജിസ്ട്രേഷൻ: മെയ് 24-29.

* ഒന്നാം അലോട്ട്മെൻറ് ജൂണ്‍ മൂന്ന്

* മുഖ്യ അലോട്ട്മെൻറ് അവസാനിക്കല്‍ ജൂണ്‍ 16

ട്രയല്‍ അലോട്ട്മെൻറ്

അപേക്ഷകരുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയല്‍ അലോട്ട്മെൻറ്. ട്രയല്‍ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയില്‍ തെറ്റ് ഉണ്ടെങ്കില്‍ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർദിഷ്ട ദിവസങ്ങളില്‍ തിരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനും ഉള്‍പ്പെടെ മാറ്റാം.

മുഖ്യഘട്ടം മൂന്ന് അലോട്ട്മെന്റ്

മൂന്ന് അലോട്ട്മെൻറുകള്‍ അടങ്ങുന്നതാണ് മുഖ്യഘട്ടം. മുഖ്യഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഒന്നാം അലോട്ട്മെൻറില്‍ ഉയർന്ന ഓപ്ഷൻ ശേഷിക്കുന്നെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. എന്നാല്‍, മുഖ്യ അലോട്ട്മെൻറ് പ്രക്രിയ (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നതോടെ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവർ പ്രവേശനം സ്ഥിരപ്പെടുത്തണം.

മുഖ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനും ഒഴിവുകള്‍ക്കനുസൃതമായി പുതുക്കി നല്‍കണം. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല. മുഖ്യഘട്ടത്തില്‍ അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻററി ഘട്ടത്തില്‍ പുതിയതായി അപേക്ഷ നല്‍കാം. അപേക്ഷകരുണ്ടെങ്കില്‍ സപ്ലിമെൻററി അലോട്ട്മെൻറുകള്‍ക്കുശേഷം ജില്ലാന്തര സ്കൂള്‍/ കോംബിനേഷൻ മാറ്റങ്ങള്‍ അനുവദിക്കും.

മൈനസ് പോയൻറ്

ഒന്നിലധികം അവസരമെടുത്താണ് പത്താംതരം പാസായതെങ്കില്‍ ആകെ ഗ്രേഡ് പോയൻറില്‍ നിന്ന് അധികമെടുത്ത ഒാരോ അവസരത്തിനും ഒാരോ പോയൻറ് എന്ന നിലയില്‍ കുറക്കും. ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വർഷം തന്നെ സേ പരീക്ഷ എഴുതി പാസായവർക്ക് മൈനസ് പോയൻറില്ല.

ഒന്നില്‍ കൂടുതല്‍ അപേക്ഷ പാടില്ല

ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് നല്‍കാൻ പാടില്ല. ഒന്നിലധികം ജില്ലയില്‍ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിൻറൗട്ട് സ്കൂളുകളില്‍ നല്‍കേണ്ട.

ഒന്നിലധികം ജില്ലയില്‍ അലോട്ട്മെന്‍റ് ലഭിച്ചാല്‍ ഒരിടത്ത് മാത്രമേ പ്രവേശനം നേടാവൂ. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകും.

സീറ്റ് സംവരണം

(ശതമാനത്തില്‍)

* ഓപണ്‍ മെറിറ്റ് -42,

* പട്ടികജാതി -12

* പട്ടികവർഗം -8

* സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) -10

* ഈഴവ/ തിയ്യ/ ബില്ലവ -8, മുസ്‍ലിം -7

* ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ -3

* പിന്നാക്ക ഹിന്ദു -3, ധീവര/ അവാന്തര വിഭാഗങ്ങള്‍ -2, വിശ്വകർമ/ അനുബന്ധ വിഭാഗങ്ങള്‍ -2

* പിന്നാക്ക ക്രിസ്ത്യൻ- 1,കുടുംബി- 1

* കുശവൻ/ അനുബന്ധ വിഭാഗങ്ങള്‍ -1

പ്രവേശനം സ്ഥിരവും താല്‍ക്കാലികവും

ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസൊടുക്കി നിശ്ചിത സമയത്തിനുള്ളില്‍ സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കില്‍ ഈ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികള്‍ക്ക് പ്രവേശനത്തിന് പിന്നീട് അവസരം നല്‍കില്ല. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളില്‍ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ പ്രിൻസിപ്പലിന് നല്‍കിയാല്‍ താല്‍ക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തില്‍ ഫീസടക്കേണ്ട.

മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താല്‍ക്കാലിക പ്രവേശനം നേടിയ സ്കൂളില്‍നിന്ന് സർട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ പ്രവേശനം നേടാം. മൂന്നാം അലോട്ട്മെൻറ് കഴിയുന്നതുവരെ മാത്രമേ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരാനാകൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനം സ്ഥിരപ്പെടുത്താൻ ഉയർന്ന ഓപ്ഷൻ റദ്ദാക്കി ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം.

ഇങ്ങനെയുള്ളവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂള്‍ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്തവർ അടുത്ത ഘട്ടത്തില്‍ വരുന്ന അലോട്ട്മെൻറ് മാറി ലഭിച്ചാല്‍ പുതിയ സ്കൂളിലേക്ക് മാറണം. തെറ്റായ വിവരങ്ങള്‍ നല്‍കി നേടുന്ന അലോട്ട്മെന്‍റ് റദ്ദാക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്യും.

അമിത ഫീസ് പിരിച്ചാല്‍ നടപടി

പ്രോസ്പെക്ടസില്‍ നിർദേശിച്ച ഫീസുകള്‍ക്ക് പുറമെ പി.ടി.എ ജനറല്‍ ബോഡി തീരുമാനമുണ്ടെങ്കില്‍ 400 രൂപ രക്ഷാകർത്താവില്‍നിന്ന് ഫണ്ടായി ശേഖരിക്കാം. എന്നാല്‍, ഈ തുക കൊടുക്കാൻ നിർബന്ധിക്കാൻ പാടില്ല.

ഇതിന്‍റെ പേരില്‍ പ്രവേശനം നിഷേധിക്കാനും പാടില്ല. അനധികൃത ഫണ്ട് ശേഖരണം നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളില്‍ ഒടുക്കുന്ന ഫീസുകള്‍ക്ക് രസീതുകള്‍ ചോദിച്ചുവാങ്ങണം. പി.ടി.എ ഫണ്ട് നല്‍കിയ കുട്ടികളുടെ വിശദാംശങ്ങളും തുകയും സ്കൂള്‍ നോട്ടീസ് ബോർഡില്‍ പ്രദർശിപ്പിക്കണം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!