കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി; ജീവനക്കാരന് സസ്പെൻഷൻ

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പഠിതാക്കളായ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം പരാതികളാണ് കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പരാതി സംബന്ധിച്ച് വകുപ്പ് മേധാവി ഇന്റേണല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള ആക്ട് പ്രകാരമാണ് മൂന്നംഗ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം നടത്തുന്നത്. ഏറെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും അതിനാലാണ് ഉടനടി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്നും മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.
സമഗ്ര അന്വേഷണം വേണം – യൂത്ത് കോണ്‍ഗ്രസ്, കെ.എസ്യു
സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റേണല്‍ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയും കെഎസ്യുവും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ്, കെഎസ്യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കോഡിനേറ്റര്‍ ജെയ്‌സണ്‍ പരിയാരം, കെഎസ്യു മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി.