Kerala
തോൽപ്പെട്ടിയിൽ രണ്ട് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ; കാറും കസ്റ്റഡിയിൽ

മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി കെ.എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 6.987 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കിയ കാരൻസ് കാറും മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ജാബിര്‍ നേരത്തെയും മയക്കുമരുന്ന് കൈവശം വെച്ച കേസിലെ പ്രതി ആയിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
മയക്കുമരുന്നിനെതിരായി ഓപ്പറേഷന്‍ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശിയും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റുള്ള കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു. മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി. കെ ചന്തു, മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാന്വല്‍ ജിംസണ്‍, അരുണ്‍ കൃഷ്ണന്‍, എം. അര്‍ജുന്‍, സ്റ്റാലിന്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Kerala
നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ? വയനാട് പുനരധിവാസത്തില്‍ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി


കൊച്ചി: വയനാട് കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താത്തതിന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ കൃത്യമായ മറുപടി നല്‍കാത്തതിലാണ് വിമര്‍ശം. കേന്ദ്രസര്‍ക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണോ എന്ന് കോടതി ചോദിച്ചു.വലിയ സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴായിരുന്നു പുനരധിവാസവുമായി ബന്ധപ്പെട്ട് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട് 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ തീരുമാനിച്ചത്. പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു വ്യവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
ഈ തുക മാര്‍ച്ച് 31-നകം പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഡിസംബര്‍ 31- വരെ സമയം നീട്ടി എന്നാണ് കേന്ദ്രം കോടതിയില്‍ വിശദീകരിച്ചത്.
ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതോടെയാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു.കൃത്യമായ ഉത്തരം നല്‍കാന്‍ ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുതെന്നും കോടതി പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്നതാണ് ഹൈക്കോടതി കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Kerala
പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ, ഹരിത കർമ്മസേനയുടെ കരവിരുത്; സെൽഫി പോയിന്റ് വൈറലാകുന്നു


ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇപ്പോൾ സെൽഫിയെടുക്കാൻ ആളുകളുടെ തിരക്കാണ്. പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിച്ച കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് നിമ്മിച്ച സെൽഫി പോയിന്റാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് സ്റ്റാൻറിലാണ് ചിറക് വിരിച്ചു നിൽക്കുന്ന ഈ വർണ്ണ ശലഭം. മുഴുവനും പല നിറങ്ങളിലുള്ള കുപ്പികളുടെ അടപ്പുകൾ. പഞ്ചായത്തിൻറെ വിവിധ ഭാഗത്ത് നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ 13,000 ത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും വ്യത്യസ്ത നിറങ്ങളിലുള്ള പതിനായിരത്തോളം അടപ്പുകൾ തെരഞ്ഞെടുത്തു. നെടുങ്കണ്ടം സ്വദേശിയായ പ്രിൻസ് എന്ന ശില്പിയാണ് ചിത്ര ശലഭത്തിൻറെ രൂപത്തിൽ സെൽഫി പോയിൻറ് നിർമ്മിച്ചത്.
ചിത്രശലഭത്തിന് തേൻ കുടിക്കാനുള്ള പൂക്കളും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കി മാറ്റുന്നതിന് മുന്നോടിയായുഉള്ള ക്യാമ്പയിൻറെ ഭാഗമാണ് ഈ വ്യത്യസ്തമായ പ്രവർത്തനവും. ആളുകൾക്ക് ഇവിടെയെത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന ചിത്രത്തിന് പഞ്ചായത്ത് സമ്മാനവും നൽകും. ഇതോടെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഇരട്ടയാർ സ്റ്റാൻഡിലെത്തുന്ന ബസുകളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാതെ ശേഖരിക്കാനായി പ്രത്യേക സഞ്ചികളും നൽകിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ഇരട്ടയാറ്റിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഇതിനകം കിട്ടിയിട്ടുണ്ട്.
Kerala
യു.പി.ഐ ഐഡികള്‍ നഷ്ടമായേക്കാം! സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യാന്‍ എന്‍.പി.സി.ഐ


സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ഐഡികള്‍ അണ്‍ലിങ്ക് ചെയ്യുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെട്ട യു.പി.ഐ ഐഡികള്‍ ഉപയോഗിക്കാനാവില്ല. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യു.പി.ഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പെടുത്തുക. ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ സേവനങ്ങള്‍ റദ്ദ് ചെയ്യാനുമാണ് എന്‍.പി.സി.ഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
തീരുമാനം എന്തിന്?
സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ ബാങ്കിങിലും യുപിഐ സംവിധാനത്തിലും സാങ്കേതിക കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം. ഇതിന് പുറമെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ നിശ്ചിത കാലയളവില്‍ പ്രവര്‍ത്തനരഹിതമാവുകയും അത് പിന്നീട് മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്താല്‍ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.
ആരെയെല്ലാം ബാധിക്കും?
പുതിയൊരു മൊബൈല്‍ നമ്പറിലേക്ക് മാറുകയും പഴയ മൊബൈല്‍ നമ്പര്‍ ഒഴിവാക്കുകയും ചെയ്തവരെയാണ് ഈ തീരുമാനം ബാധിക്കാന്‍ സാധ്യത. യുപിഐ അക്കൗണ്ടുകളില്‍ ഇപ്പോഴും പഴയ നമ്പറാണ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കില്‍ അവ നീക്കം ചെയ്യപ്പെടും. നിങ്ങളുടെ യുപിഐ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പഴയ നമ്പറിലാണെങ്കില്‍ ഏപ്രില്‍ ഒന്നിന് ശേഷം അത് പ്രവര്‍ത്തിക്കുകയില്ല.
യു.പി.ഐ സേവനം തടസപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം?
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഏതാണെന്ന് പരിശോധിക്കണം. അത് പഴയ മൊബൈല്‍ നമ്പറുകളാണെങ്കില്‍ പുതിയ നമ്പറിലേക്ക് മാറ്റണം. യുപിഐ ആപ്പുകളിലും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്