തോൽപ്പെട്ടിയിൽ രണ്ട് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ; കാറും കസ്റ്റഡിയിൽ

മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി കെ.എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 6.987 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കിയ കാരൻസ് കാറും മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ജാബിര്‍ നേരത്തെയും മയക്കുമരുന്ന് കൈവശം വെച്ച കേസിലെ പ്രതി ആയിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
മയക്കുമരുന്നിനെതിരായി ഓപ്പറേഷന്‍ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശിയും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റുള്ള കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു. മാനന്തവാടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി. കെ ചന്തു, മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാന്വല്‍ ജിംസണ്‍, അരുണ്‍ കൃഷ്ണന്‍, എം. അര്‍ജുന്‍, സ്റ്റാലിന്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.