Kerala
മാലിന്യക്കൂനകളില്ലാത്ത കേരളം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ വലിച്ചെറിയല്‍ വിരുദ്ധവാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ ‘വലിച്ചെറിയല്‍ വിരുദ്ധ വാരം’ വിജയിപ്പിക്കാന്‍ ഏവരുടെയും സഹകരണം തേടുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്‌കരണം വലിയ തോതില്‍ പുരോഗമിക്കുമ്പോഴും വലിച്ചെറിയല്‍ ശീലം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോധവത്ക്കരണ പരിപാടികളുടെ തുടക്കമായിട്ടാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം ആചരിക്കുന്നത്. ഒരാഴ്ച കൊണ്ട് പ്രചാരണം അവസാനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നതെന്നും തുടര്‍ച്ചയായ പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.‘ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവര്‍ത്തനമല്ല ഉദ്ദേശിക്കുന്നത്, സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. ക്യാമറാ നിരീക്ഷണം ശക്തമാക്കും. മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ വ്യാപകമായി സ്ഥാപിക്കും. ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും. മാര്‍ച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ ക്യാമ്പയിന്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളെയും സംഘടനകളെയും സജീവമായി പങ്കാളികളാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. എല്ലാ ജങ്ഷനുകളിലും ജനുവരി 20-നുള്ളില്‍ ജനകീയ സമിതികള്‍ രൂപീകരിക്കും.’ – മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്തമായ പൊതുവിടങ്ങള്‍ സൃഷ്ടിക്കാനും സ്‌കൂളുകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ മാലിന്യമുക്തമാക്കാനും മാലിന്യം വലിച്ചെറിയല്‍ തുടരുന്നവര്‍ക്കെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കാനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകള്‍ സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മാലിന്യ പ്രശ്‌നത്തിലെ നിയമലംഘകര്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികള്‍ കൂടുതല്‍ ശക്തമാക്കും.
ക്യാമ്പയിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തില്‍ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേര്‍ക്കും. വലിച്ചെറിയല്‍ മുക്തമാക്കേണ്ട പ്രദേശങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെയും ബിന്നുകള്‍ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തില്‍ ആസൂത്രണം ചെയ്യും. ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും നടത്തും.ഓഫീസുകള്‍ ജനുവരി 7 മുതല്‍ വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന നിലയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, വെള്ളക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ സംഘാടകരെ മുന്‍കൂട്ടി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്തമായ ആയല്‍ക്കൂട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുടുംബശ്രീയുടെ ചുമതലയില്‍ നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ എണ്ണം, നിലവിലെ സ്ഥിതി എന്നിവ മനസിലാക്കുന്നതിനായി സര്‍വേയും ഭവന സന്ദര്‍ശനവും ജനുവരി 6 മുതല്‍ 12 വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സര്‍വേ ജനുവരി 15 നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.മാലിന്യക്കൂനകളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കായി 24 കേന്ദ്രങ്ങള്‍ പൂര്‍ണമായി ബയോറെമഡിയേഷന്‍ ചെയ്ത് വൃത്തിയാക്കി. 3.57 ലക്ഷം ടണ്‍ മാലിന്യമാണ് നീക്കിയത്. 10 സ്ഥലത്ത് മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും 25 കേന്ദ്രങ്ങളില്‍ പുതുതായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവ പൂര്‍ത്തിയാകുന്നതോടെ മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നതിനു വേണ്ടി തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളിലെ 3500 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും നിയമനടപടികളുമായി ബന്ധപ്പെട്ട കൈപ്പുസ്തകം തയ്യാറാക്കി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാലിന്യസംസ്‌കരണവുമായി ബന്ധപെട്ട നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍ പ്രബല്യത്തില്‍ കൊണ്ടുവന്നുവെന്നും 2170 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 1131 പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി 3517 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. വിദ്യാലയങ്ങളെ വലിച്ചെറിയല്‍ മുക്തം ആക്കുന്നതിനുവേണ്ടി പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കണക്കെടുപ്പ് 11465 സ്‌കൂളുകളിലും, 169 കോളേജുകളിലും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഗതാഗത വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, ഫിഷറീസ്, ആരോഗ്യ വകുപ്പ് തുടങ്ങി മറ്റുവകുപ്പുകളും ഇതിനായുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു പോകുന്നുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Kerala
കേരള പോലീസ് സേനയുടെ ഭാഗമായി 447 പേർ; പാസിങ് ഔട്ട് പരേഡ് നടത്തി

കേരള പോലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 447 പേരുടെ പാസ്സിങ് ഔട്ട് പരേഡ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിച്ചു. ജനങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നിറവേറ്റുകയെന്നതാണ് ജനമൈത്രി പോലീസിന്റെ കടമയെന്ന് അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവിൽ മികവ് തെളിയിച്ച വിവിധ ബറ്റാലിയനുകളിലെ റിക്രൂട്ട് സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. 2024 ജൂണിൽ പരിശീലനം ആരംഭിച്ച എം എസ് പി, കെ എ പി രണ്ട്, കെ എ പി നാല്, കെ എ പി അഞ്ച് ബറ്റാലിയനുകളിലെ 347 പോലീസ് സേനാംഗങ്ങളും 2024 സെപ്റ്റംബര്‍ മാസം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം ആരംഭിച്ച 100 പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കാസർഗോഡ് സ്വദേശിയും കെ എ പി. നാലാം ബറ്റാലിയനിലെ സേനാംഗവുമായ പി. ആദർഷ്, മലപ്പുറം സ്വദേശിയും എം എസ് പിയിലെ ടി.കെ അക്ബർ അലി എന്നിവരാണ് പരേഡ് നയിച്ചത്. സേനാംഗങ്ങളിൽ 40 പേർ ബിരുദാനന്തര ബിരുദം, എം.ടെക് നേടിയവരും ഒൻപത് പേർ എം.ബി.എക്കാരും 33 ബി.ടെക്, 192 ബിരുദം നേടിയവരുമാണ്. നാല് ബി.എഡ് ബിരുദദാരികളും 39 ഡിപ്ലോമക്കാരും 129 പേർ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.
ഔട്ട്ഡോർ വിഷയത്തിൽ ശാരീരിക ക്ഷമത, റൂട്ട് മാർച്ച്, തടസ്സങ്ങളെ മറികടക്കൽ, ആയുധമില്ലാതെ ശത്രുവിനെ കീഴ്പ്പെടുത്തൽ, യോഗാഭ്യാസം, കരാട്ടെ എന്നിവയടങ്ങിയ ശാരീരിക പരിശീലനവും പരേഡ്, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഡ്രില്ലും ഭാഗമായിരുന്നു. ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും, സ്ഫോടക വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും നൽകുന്ന വെപ്പൺ ട്രെയിനിങ്, ജംഗിളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ഫീൽഡ് ക്രാഫ്റ്റും, കമാണ്ടോ ട്രെയിനിംഗും, നവീകരിച്ച ഷീൽഡ് ഡ്രില്ലും, സ്വിമ്മിംഗ്, കമ്പ്യൂട്ടർ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നേടി. കടൽത്തീരം വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചിട്ടുള്ള പരിശീലനം, കോടതികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള പരിശീലനം, ഇൻഡോർ വിഷയങ്ങളിൽ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, പോലീസ് ആക്‌ട്, ഇന്ത്യാ ചരിത്രം, കേരളാ ചരിത്രം, പോലീസ് സ്റ്റാൻഡിംഗ് ഓർഡർ തുടങ്ങിയ വിഷയങ്ങളിലെ അറിവും മനുഷ്യ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കൽ, സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ, സൈക്കോളജി, വിവിധ അവസരങ്ങളിൽ ചെയ്യേണ്ട ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പോലീസ് ഡ്യൂട്ടികൾ, വിവിധ തരത്തിലുള്ള വകുപ്പുതല വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും സ്പെഷ്യലൈസ്‌ഡ് വാഹനങ്ങളായ ക്രെയ്ൻ, റിക്കവറി വെഹിക്കിൾ, വരുൺ, വജ്രാ എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും, വി വി ഐ പി മോട്ടോർ കേഡ് വെഹിക്കിൾ മൂവ്മെന്റ് എന്നീ വിഷയങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം. ആർ. അജിത്ത് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എ പി ആനന്ദ് ആർ, ഡി എസ് സി കമാൻഡർ ശ്രീകുമാർ കെ പിള്ള, ഏഴിമല നേവൽ അക്കാദമി ലെഫ്റ്റ് കമാൻഡർ അസ്തേഹം സർ താജ്, ഡി എസ് സി കമാൻഡന്റ് കേണൽ പി എസ് നാഗ്റ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ്, റൂറൽ ഡിസ്ട്രിക്ട് പോലീസ് മേധാവി അനൂജ് പലിവാൽ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Kerala
വയോജനങ്ങളെ ചേര്‍ത്തുപിടിക്കാം; വ്യത്യസ്തമായി ‘വിഷു കൈനീട്ടം’

വിഷുദിനാഘോഷവുമായി ബന്ധപ്പെട്ട് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആര്‍ദ്രദീപം പദ്ധതിയും നഗരസഭയും സബ് കളക്ടര്‍ ഓഫീസും സംയുക്തമായി ‘വിഷുകൈ നീട്ടം’പരിപാടി സംഘടിപ്പിച്ചു. വയോജനങ്ങളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനറാണി ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ഒത്തുകൂടാനും കാണാനും സംസാരിക്കുവാനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി അധ്യക്ഷനായി. വിവിധ വയോജന കേന്ദ്രങ്ങളില്‍ നിന്നായി നൂറിലധികം വയോജനങ്ങള്‍ പരിപാടിയുടെ ഭാഗമായി. എത്തിച്ചേര്‍ന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും സബ് കലക്ടര്‍ വിഷു കൈനീട്ടവും നല്‍കി.
വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ ആര്‍ദ്രദീപം പദ്ധതി നടപ്പിലാക്കുന്നത്. അവബോധം, വിഭവസമാഹരണം, മാനസിക പിന്തുണ നല്‍കല്‍ എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ട്രിബ്യൂണലിന്റെ മുന്‍പില്‍ എത്തിക്കുക, ആവശ്യമായ സാധനങ്ങള്‍ സി എസ് ആര്‍ ഫണ്ട് വഴി കണ്ടെത്തി നല്‍കുക, വീടുകളിലും മറ്റും ഒറ്റപ്പെട്ടും മറ്റും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബരായ വയോജനങ്ങള്‍ക്കു മാനസിക പിന്തുണ നല്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ പി പ്രശാന്ത്, ഡി എല്‍ എസ് എ സബ് ജഡ്ജ് പി മഞ്ജു, തലശ്ശേരി നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ നാരായണന്‍, സബ് കലക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ഇ സൂര്യകുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും വയോജനങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.
Kerala
വീഡിയോകളില്‍ ഇനി സ്വന്തം പശ്ചാത്തല സംഗീതം, പുതിയ എ.ഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്കായി പുതിയ എ.ഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എ.ഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വീഡിയോകളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്ടിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. യൂട്യൂബിലെ കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ കാരണം പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായ ഒരു ജോലിയാണ്. പകര്‍പ്പാവകാശം കണ്ടെത്തിയാല്‍ അത് വീഡിയോയേയും ചാനലിനേയും ബാധിക്കും. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടേയും ഗായകരുടേയും സൃഷ്ടികളായ ജനപ്രിയ സംഗീതവുമൊന്നും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കില്ല.
ഇക്കാരണത്താല്‍ പകര്‍പ്പാവകാശ നിയന്ത്രണം ഇല്ലാതെ ചില വെബ്‌സൈറ്റുകളും യൂട്യൂബിലെ തന്നെ ക്രിയേറ്റര്‍ മ്യൂസിക് ടാബും വാഗ്ദാനം ചെയ്യുന്ന മ്യൂസിക് ലൈബ്രറിയില്‍ നിന്ന് മാത്രമേ ക്രിയേറ്റര്‍മാര്‍ക്ക് പശ്ചാത്തല സംഗീതം ഉപയോഗിക്കാനാവൂ. ഉള്ളടക്കത്തിന്റെ സവിശേഷതകള്‍ക്കിണങ്ങും വിധം സംഗീതം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യൂട്യൂബ് ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം ട്രാക്കുകളും ലഭ്യമാണ്.ഇവിടെയാണ് പുതിയ എഐ ടൂള്‍ രക്ഷയ്‌ക്കെത്തുന്നത്. വീഡിയോകള്‍ക്ക് ഏറ്റവും ഇണങ്ങുന്നതും എന്നാല്‍ മറ്റാരും ഉപയോഗിക്കാത്തതുമായ പശ്ചാത്തല സംഗീതം നിര്‍മിച്ചെടുക്കാന്‍ ഈ ടൂള്‍ ക്രിയേറ്റര്‍മാരെ സഹായിക്കും. ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പ്രത്യേകം ജെമിനൈ ഐക്കണ്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ഡിസ്‌ക്രിപ്ഷന്‍ ബോക്‌സില്‍ നിങ്ങള്‍ക്ക് എത് തരം സംഗീതമാണ് വേണ്ടത് എന്ന വിശദമാക്കി നല്‍കുക. വീഡിയോയുടെ വിഷയം, ദൈര്‍ഘ്യം, സ്വഭാവം ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കാം. ശേഷം ജനറേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓഡിയോ സാമ്പിളുകള്‍ നിര്‍മിക്കപ്പെടും. ഏത് തരം മ്യൂസിക് നിര്‍മിക്കണം എന്നറിയില്ലെങ്കില്‍, പ്രത്യേകം സജസ്റ്റ് ടാബ് ലഭ്യമാണ്. അതില്‍ മ്യൂസിക് ജനറേഷന് വേണ്ട ആശയങ്ങള്‍ ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്കെല്ലാം ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാം. എന്തെങ്കിലും റേറ്റ് ലിമിറ്റ് ഇതിനുണ്ടോ എന്ന് വ്യക്തമല്ല. ഇങ്ങനെ നിര്‍മിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്